scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jun 8, 2020

കെ. എം. റിയാലു സാഹിബ് യാത്രയായി

കെ. എം. റിയാലു സാഹിബ് യാത്രയായി

അസ്സലാമു അലൈക്കും. 

‎اللهم اغفزله وارحمه وعافه واعف عنه واكرم نزله ووسع مدخله وأدخله في جناته النعيم اللهم امين يارب العالمين

എൻറെ സഹോദരൻ കെ. എം. റിയാലു സാഹിബ് അല്ലാഹുവിൻറെ വിളിക്ക് ഉത്തരം നൽകി യാത്രയായി. ഇന്ന് (08-06-20) പുലർച്ചെ 2.30 ന്ന്‌ ആയിരുന്നു. തിരൂരുള്ള മകൻ ഡോ: ശുഹൈബിന്റെ വീട്ടിൽ വെച്ച്‌ ആയിരുന്നു അന്ത്യം. 
അള്ളാഹു അവർക്ക്‌ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കു മാറാകട്ടെ. ആമീൻ.
എം. എ. അബ്ദുൽ കാദർ.
ഇന്ന് (08-06-20) പുലർച്ചെ 2.30  തിരൂരുള്ള മകൻ ഡോ: ശുഹൈബിന്റെ  വീട്ടിൽ വെച്ച്‌ ആയിരുന്നു മരണം.  അള്ളാഹു അവർക്ക്‌ മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കു മാറാകട്ടെ. ആമീൻ.  
Shuhaib Riyalo
 *****
ഫോട്ടോയിൽ പ്രിയ സുഹൃത്തുക്കൾ Shuhaib Riyalooവും Tharik Riyalu വും അവരുടെ പിതാവ് കെ.എം. റിയാലു സാഹിബുമാണ്. 2020 മെയ് 28 നാണ് ഈ ചിത്രം എടുത്തത്. പശ്ചാത്തലത്തിൽ കോഴിക്കോട് കാരപ്പറമ്പ് ജുമാ മസ്ജിദ് ഖബ്റിസ്ഥാൻ. സന്ദർഭം പിതാവിന്റെ ആവശ്യപ്രകാരം മരിച്ചാൽ മറമാടുന്ന ഇടം കാണാനുള്ള ആഗ്രഹം പൂർത്തീകരിക്കൽ.
ഇന്ന് ജൂൺ എട്ട് പുലർച്ചെ അദ്ദേഹം യാത്രയായി. പതിനൊന്ന് മണിക്ക് കാരപ്പറമ്പിൽ ജനാസ മറമാടും. ഇൻ ശാ അല്ലാഹ്. 
കേരളത്തിലെ സമുന്നതമായ ഒട്ടനവധി സംരംഭങ്ങൾക്ക് വിത്തുപാകിയ ഇസ് ലാമിക പ്രസ്ഥാന കൂട്ടായ്മയിൽ പങ്കാളിയായി യുവത്വം ചെലവഴിച്ചു. 

ഇസ് ലാമിക സന്ദേശ പ്രചാരണ യാത്രകളിലും അധ്യാപനത്തിലുമായിരുന്നു അവസാനകാലം ചെലവഴിച്ചത്. 
കർമങ്ങൾ സ്വീകരിച്ചും വീഴ്ചകൾ പൊറുത്തും കാരുണ്യവാൻ സ്വീകരിക്കു മാറാവട്ടെ.
****
انا لله و انا اليه راجعون. 
റിയാളു സാഹിബ്  ജാമിയത്തുൽ ഫലാഹ് ട്രസ്റ്റ്ന്റെ ഫൗണ്ടർ മെമ്പർമാറിൽ ഒരാളാണ്. മദ്രസത്തുൽ ഫലാഹ് ആദ്യമായി തുടങ്ങുന്നതിനു  വലിയ പങ്ക് അദ്ദേഹം വഹിച്ചിരുന്നു. മാധ്യമം, ആരാമം, മലർവാടി എന്നീ  പ്രസിദ്ധീകരണങ്ങൾ തുടങ്ങുന്നതിനും വിജയിപ്പിക്കുന്നതിനും സാമ്പത്തികമായും ശാരീരികമായും സമർപ്പികുകയും പ്രവർത്തന രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിത്വം ആയിരുന്നു. ചൊക്ലിയിൽ താമസിച്ചിരുന്ന കാലത്ത് മാഹീ റെയിൽവേ സ്റ്റേഷൻ പോകുന്ന വഴി മദ്ധ്യേ ഫലാഹ് അധിക ദിവസങ്ങളിലും  സന്ദർശിക്കുകയും എല്ലാവരുമായും സംസാരിക്കുകയും ആശയപരമായി സംവദിക്കുകയും സൗഹൃദം പുതുക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രത്യേകത ആയിരുന്നു. 1983 ഇൽ SIO വിന്റെ സംസ്ഥാന മുഖ്യ സംഘാടകനായിരുന്നു. SIO വിന്റെ  മുഖപത്രമായ യുവസരണി തുടങ്ങുന്നതിൽ അദ്ദേഹത്തിന്റെ പങ്കു നിർണായകമായിരുന്നു. കുവൈത്തിൽ KIG യുടെ ഫൗണ്ടർമാരിൽ ഒരാളും അതിനെ വളർത്തിയതിലും അതിന്റെ യുവജന സംഘടന രൂപീകരിക്കുന്നതിലും അതിനെ വിജയിപ്പിക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക്  വളരെ ശ്രദ്ധേയമാണ്.  ജീവിത കാലം മുഴുവനും ഇസ്ലാമിക ദഅവത്തിന് വേണ്ടി വിനിയോഗിച്ച വ്യക്തി ആയിരുന്നു. ഇസ്ലാമിക പ്രവർത്തന രംഗത്ത് നിറഞ്ഞു  നിന്ന  അദ്ദേഹത്തിന്റെ വിയോഗം ഇസ്ലാമിക പ്രസ്ഥാനത്തിനും  ദഅവത്തു രംഗത്തും കനത്ത ആഗാതം ആണ് ഉണ്ടാക്കിയിരിക്കുന്നത്.  അല്ലാഹ് തആ ലാ അദ്ദേഹത്തിന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ.
പി. പി. അബ്ദുൽ  ഹമീദ്  പെരിങ്ങാടി
***

കെ. എം. രിയാലു സാഹിബിനെ ഓർക്കുമ്പോൾ

സമർപ്പിത ജീവിതത്തിലൂടെ തനത് ഇസ്‌ലാമിക സന്ദേശ പ്രചാരണ രംഗത്ത് അത്ഭുതകരമായ മാറ്റങ്ങൾക്ക് നായകത്വം വഹിച്ച ഇസ്‌ലാമിക പ്രബോധകനും വിജ്ഞാന വയോധികനുമായ കെ.എം റിയാലു സ്വാഹിബ് നാഥനിലേക്ക്
മടങ്ങിപ്പോയി.... ഇന്നാലില്ലാഹ്...

85ലാണെന്ന് തോന്നുന്നു SlO യുടെ പ്രഥമ സമ്മേളനം ഫെറോക്കിൽ നടക്കുന്നത്. അന്ന് ഞാൻ വാദിഹുദയിൽ പഠിക്കുന്ന സമയം. സമ്മേളനത്തിന്റെ പ്രദർശന നഗരിയിലേക്കുള്ള ചിത്രങ്ങളും മറ്റും നേരത്തെ തയ്യാറാക്കേണ്ടത് കൊണ്ട് അതുമായി താൽപര്യമുള്ള കോളേജിലെ കുറച്ച് പേരെ ഒരാഴ്ച്ച മുമ്പേ അവിടെക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നു. അതിൽ സഹപാഠിയായ ജബാർ ചേളന്നൂരിനൊപ്പം ഈയ്യുള്ളവനും ഉൾപ്പെട്ടിരുന്നു. സമ്മേളന നഗരിയുടെ അടുത്ത് തന്നെ ഒരു വീട്ടിലായിരുന്നു ചിത്രങ്ങളും പോസ്റ്ററുകളും ബാനറുകളും തയ്യാറാക്കിയിരുന്നത്. ഞങ്ങയുടെ താമസവും അവിടെ തന്നെയായിരുന്നു. കൂടെ, ഓർമ്മയിലെത്തുന്നത്, സഹപ്രവർത്തകരായി ചേന്ദമംഗലൂരിലെ സീനിയർ വിദ്യാർത്ഥികളായ അബു കൊടിയത്തൂരും അക്ബർ പൊന്നാണിയുമാണ്.. അന്നാണ് ഞാൻ ആദ്യമായി രിയാലു സാഹിബിനെ നേരിട്ട് കാണുന്നതും അദ്ദേഹത്തിന്റെ മഹത്വത്തിനെ കുറിച്ച് അറിയുന്നതും. ആ വീടും സമ്മേളന നഗരിയുൾപ്പെടുന്ന പറമ്പുകളും രിയാലു സാഹിബിന്റെതായിരുന്നു. അദ്ദേഹത്തിന്റെ എല്ലാം പ്രസ്ഥാനത്തിന് വേണ്ടി ഒഴിഞ്ഞുവെച്ച നന്മയുടെ പ്രതീകമായിരുന്നു അദ്ദേഹം. പിന്നീടദ്ദേഹം തന്റെ ജീവിതം പൂർണ്ണമായും ഇസ്ലാമിക പ്രബോധനത്തിന് വേണ്ടി അർപ്പിക്കുകയായിരുന്നു. തന്റെ മുന്നോട്ടുള്ള പ്രയാണത്തിന്, താൻ ഉദ്ദേശിക്കുന്ന ശൈലിയിലുള്ള പ്രബോധന രീതിക്ക് പ്രസ്ഥാനമെന്ന അതിർവരമ്പ് തടസ്സമാവരുത് എന്ന നിശ്ചയധാർഢ്യം അദ്ദേഹത്തെ സ്വതന്ത്രമായ നിലപാടുകളിലേക്ക് എത്തിക്കുകയായിരുന്നു. തികച്ചും വ്യത്യസ്ഥനും ആരെയും ആകർഷിക്കുന്നതുമായ പ്രത്യാക പ്രബോധനശൈലിയായിരുന്നു അദ്ദേഹത്തിന്റെത്.
മൂന്നര പതിറ്റാണ്ടിലേറെ ഇസ്ലാമിക പ്രബോധന രംഗത്ത്‌ സജീവ സാന്നിദ്ധ്യവും ഉമറാബാദ് ജാമിഅ ദാറുസ്സലാമിലെ ദഅ് വ വിഭാഗം പരിശീലകനുമായിരുന്നു കെ.എം. റിയാലു സ്വാഹിബ്. പ്രവാചക പ്രബോധനശൈലിയെപ്പറ്റി ഗവേഷണം നടത്തുകയും പ്രബോധനത്തിന്റെ രീതി ശാസ്ത്രം കാലാനുസൃതമായി വികസിപ്പിക്കുകയും ചെയ്ത അദ്ദേഹം പ്രബോധന രംഗത്തെ സജീവ ശിഷ്യസമ്പത്തിനുടമയാണ്.
ഒരോ വർഷവും നൂറ്ക്കണക്കിന് ആളുകൾക്കാണ് അദ്ദേറത്തിന്റെ ധൈഷണിക പ്രവർത്തനത്തിലൂടെയും, പ്രഗൽഭരായ ശിഷ്യൻമാരിലൂടെയും, ഇസ്ലാമിന്റെ ദർശനം സാധ്യമായിക്കൊണ്ടിരുന്നത്.
വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം രിയാദിൽ വന്നപ്പോൻ അദ്ദേഹത്തോടൊപ്പം കുറച്ച് ദിവസം പ്രവർത്തിക്കാൻ സാധിച്ച ആ നല്ല അനുഭവം ഇന്നും ഓർക്കുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹത്തിന്റെ ഒരു പരിപാടി കാസർക്കോടും സംഘടിപ്പിച്ചിരുന്നു.
അല്ലാഹു അദ്ദേഹത്തിന്റെ പരലോകജീവിതം വിശാലമാക്കിക്കൊടുക്കട്ടെ, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് തക്കതായ പ്രതിഫലം നൽകുകയും, സ്വർഗം നൽകി അനുഗ്രഹിക്കുകയും ചെയ്യുമാറാകട്ടെ.. ആമീൻ.

***
Image may contain: one or more people, people standing, beard, hat and outdoorഇന്ത്യയിലെ എല്ലാ മുസ്ലിം ഗ്രൂപ്പുകളും സ്ഥാപനങ്ങളും ആദരിക്കുന്ന ഒരു ദായിയായി മർഹൂം റിയാലു സാഹിബ്‌ മാറി. ലക്‌നൗ നദ്‌വ , ദയൂബന്ദ് ദാറുൽ ഉലൂം, ഉമറാബാദ് ദാറുസ്സലാം പോലെയുള്ള ഉന്നത ഇസ്ലാമിക കലാലയങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ഇന്ത്യൻ പശ്ചാത്തലത്തിൽ ദഅവത്തിന്റെ പ്രാധാന്യവും രീതിശാസ്ത്രവും എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചു പണ്ഡിതന്മാരെ ബോധവത്കരിക്കുകയും ചെയ്തു. ഒട്ടേറെ പണ്ഡിതർ അദ്ദേഹത്തിന്റെ ശിഷ്യത്വo സ്വീകരിച്ചു പ്രബോധകരായി മാറി. ആയിരങ്ങൾ സത്യമാർഗം പൂകി. ഉമറാബാദിൽ നിന്ന് ബിരുദം നേടിയ കുട്ടികളിൽ നിന്ന്  തെരഞ്ഞെക്കപ്പെട്ടവർക്ക്‌ അദ്ദേഹം dawa ട്രൈനിങ്ങിനു മാത്രം ഹൃസ്വകാല കോഴ്സ് നടത്തുകയും അതിലൂടെ ഒട്ടേറെ ദായികൾ ഉണ്ടാവുകയും ചെയ്തു. കർണാടകത്തിലെ അഹ്‌ലെ ഹദീസ് അമീർ അദ്ദേഹത്തോട് വളരെയധികം സഹകരിച്ചു പ്രവർത്തിച്ചു. 
ദയൂബന്ദ് ദാറുൽ ഉലൂം മേധാവി റിയാലു സാഹിബ്‌ ഇന്ത്യൻ മുസ്ലിംകളുടെ ആകെ ഒരു മാതൃക നേതാവാണെന്ന് ഒരു സർട്ടിഫിക്കറ്റ് അദ്ദേഹത്തിന് നൽകിയിരുന്നു. ഇതെല്ലാം കാരണം ദഅവാ രംഗത്ത് അദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്താത്ത ഗ്രൂപ്പുകളോ സംഘടനകളോ വിരളമായിരിക്കും. ഇന്ത്യൻ ഭരണ വർഗത്തിന്റ പ്രതികാര നടപടികൾക്ക് ഇരയാകാതെ ദഅവാ നടത്താനുള്ള തന്ത്ര പൂർവമായ ഒരു പ്രവർത്തന പദ്ധതിയായിരുന്നു അദ്ദേഹത്തിന്റേത്. ഒരു തരത്തിലുള്ള പബ്ലിസിറ്റിയും ബഹളവും അദ്ദേഹം മനഃപൂർവം വേണ്ടെന്നു വെച്ച്ചു. പ്രസ്താവ്യമായ മറ്റൊരു സംഗതി അദ്ദേഹം ജമാഅത്തെ ഇസ്ലാമിയുമായി വിട പറഞ്ഞെങ്കിലും ജമാത്തിനെ വിമർശിക്കാൻ ഒരു വേദിയും ഉപയോഗിച്ചില്ല എന്നതാണ്. ചിലർ അദ്ദേഹത്തെ ക്കൊണ്ട് വല്ലതും പറയിക്കാൻ കിണഞ്ഞു ശ്രമിച്ചു നോക്കിയെങ്കിലും എന്റെ ജോലി അതല്ല എന്ന് പറഞ്ഞു അവരെ പിന്തിരിപ്പിക്കുകയാണ് ചെയ്തയത്‌.

****

ഏതാണ്ട് 40 വർഷത്തെ സൗഹൃദം ഞങ്ങൾ തമ്മിൽ ഉണ്ട്. കൃത്യമായി പറഞ്ഞാല് 1975 കാലഘട്ടത്തിൽ റിയാലു സാഹിബ് കുവൈത്തിൽ നിന്ന് തിരിച്ചെത്തിയ തോടെ കേരളത്തിൽ ഇസ്ലാമിക പ്രബോധന രംഗത്ത് സജീവ മാവുകയും യുവാക്കളുടെ ആവേശ മാവുകയും ചെയ്തു എന്ന് പറയാം. സമ്പന്നതയുടെ ഉച്ചിയിൽ നിൽക്കുമ്പോഴും ഫഖീ റിന്റെ വേഷവിധാന ത്തോടെ സാധാരണ ജനങ്ങൾക്കിടയിൽ കഴിയാൻ ശ്രമിച്ചു. ജീവിത ലാളിത്യം സ്വഭാവമാക്കി. ഒരു ചോദ്യത്തിന് മറുപടി പറഞ്ഞത് ഇങ്ങനെ...."ഓരോ മണിക്കൂറിലും ആഡംബര വസ്ത്രങ്ങൾ മാറി മാറി ധരിച്ച് പൊങ്ങച്ചം കാണിക്കാൻ എനിക്ക് കഴിയും. പക്ഷെ, ജനങ്ങൾ എന്നോട് അടുക്കുന്നതിന് പകരം അകന്നു പോകും. എനിക്ക് അവരിലേക്ക് എത്തിപ്പെടാൻ കഴിയാത്ത അവസ്ഥ ഉണ്ടാകും. ഇൗ വേഷത്തിൽ അവരിൽ ഒരാളായി ജീവിക്കാനാണ് എനിക്കിഷ്ടം...."
പരേതനായ കെ എം അബ്ദുൽ റഹീം സാഹിബ് (പെരിങ്ങാടി) യുടെ അനുജനാണ്. കുവൈറ്റിലും ഇതര ഗൾഫ് രാജ്യങ്ങളിലും ഇസ്ലാമിക പ്രസ്ഥാനത്തിനും സ്ഥാപനങ്ങൾക്കും ഇരുവരും പാലങ്ങൾ പണിതു.
മഗ്ഫിരത്തിനും മർഹമത്തിനുമായി പ്രാർത്ഥിക്കുന്നു.
الله يرحمه و يغفر له.....
കെ വി എം ബഷീർ.... Kvm Basheer

****
ജ. കെ.എം . റിയാലു സാഹിബ് ആലിയാ മാനേജിംഗ് കമ്മറ്റി മെമ്പറാണ് . ആലിയായുടെ പ്രതിസന്ധി ഘട്ടത്തിൽ വളരെ അധികം സഹായിച്ച വ്യക്തിയാണ് .
അദ്ദേഹത്തിൻ്റെ ജീവിതത്തിൻ്റെ വലിയൊരു ഭാഗവും ദീനിൻ്റെ മാർഗ്ഗത്തിൽ ചിലവഴിച്ച വ്യക്തിയാണ് . ഞങ്ങൾ നല്ല സുഹൃദ് ബന്ധം ഉള്ള ആളുമാണ് .
അല്ലാഹു അദ്ദേഹത്തിൻ്റെ എല്ലാ സൽക്കർമ്മങ്ങളും സ്വീകരിക്കുകയും സ്വർഗ്ഗം നൽകി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Eng സി. എച്ച്. മുഹമ്മദ്. General Secretary Aliya Managing Committee

****
മൂന്നര പതിറ്റാണ്ടിലേറെ ഇസ്ലാമിക പ്രബോധന രംഗത്തെ സജീവ സാന്നിധ്യവും ഉമറാബാദ് ജാമിഅ ദാറുസ്സലാമിലെ ദഅ് വ വിഭാഗം പരിശീലകനുമായിരുന്നു കെ.എം. റിയാലു സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. ആദ്യകാലത്ത് ജമാഅത്തെ ഇസ്ലാമി കേരള ശൂറാംഗവുമായിരുന്നു.
കഴിഞ്ഞ ദിവസം (മെയ് 28) അദ്ദേഹം കാരപ്പറമ്പ് മസ്ജിദിന്റെ ഖബർസ്ഥാൻ സന്ദർശിക്കുന്ന ചിത്രം മകൻ Shuhaib Riyaloo സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരുന്നു. 'അന്തിമ വാസസ്ഥലം കാണാനായി'ട്ടായിരുന്നു അന്നദ്ദേഹം അവിടെയെത്തിയതെന്ന് ശുഐബ് കുറിച്ചിരുന്നു.
ദഅവത്തിനായി നീക്കിവെച്ചതായിരുന്നു ആ ജീവിതം മുഴുവൻ. അതിനായി അദ്ദേഹം രാജ്യത്തൊട്ടാകെ സന്ദർശിക്കുകയും ചെയ്തു. അത്തരം യാത്രകൾക്കിടയിൽ അദ്ദേഹത്തെ കാണാനായതും അദ്ദേഹത്തിന്റെ ക്ലാസുകളിൽ പങ്കെടുക്കാനായതിന്റെയും നല്ല ഓർമകളാണ് ഇനി ബാക്കിയുള്ളത്.
നാഥാ, സ്വർഗത്തിൽ ഉന്നതസ്ഥാനം നൽകി
നീ അനുഗ്രഹിക്കേണമേ! ആമീൻ
Razik Raheem
***
Pandalam Rajendran:

പ്രമുഖ ഇസ്ലാമിക പണ്ഡിതനും കേരളത്തിൽ ദലിത് മുസ്ലീം പിന്നോക്ക ഐക്യത്തിനു വിത്തുപാകുകയും അതിനു വേണ്ടി ജീവിതം അർപ്പിക്കുകയും ചെയ്ത മനുഷ്യസ്നേഹിയുമായ KMരിയാലു സാഹിബ് അന്തരിച്ചു. അദ്ദേഹത്തെ കുറിച്ച് ഓർക്കുമ്പോൾ ആദ്യമായി ദലിത് പ്രവർത്തനവുമായി 1987-ൽകോഴിക്കോട്ടു ചെല്ലുമ്പോൾ ഭക്ഷണവും താമസ സൗകര്യവും അടക്കം എല്ലാ സൗകര്യങ്ങളും ചെയ്തു തന്നത് രിയാലു സാഹിബാണ്. ദലിത് കൾച്ചറൽ ഫോറം പ്രസിദ്ധീകരിച്ചിട്ടുള്ള ജാതി നിർമ്മൂലനം അടക്കമുള്ള മുഴുവൻ പ്രസിദ്ധീകരണങ്ങൾക്കും സാമ്പത്തിക സഹായം നൽകിയതും  രിയാലു സാഹിബാണ്.കേരളത്തിൽ ദലിത് യുവാക്കളുടെ ആവേശമായി മാറിയ ദലിത് പാന്തേഴ്സ് രൂപീകരണത്തിലും അദ്ദേഹത്തിൻ്റെ പങ്ക് വളരെ സഹായകമായിരുന്നു. കോട്ടയത്ത് സീഡി യെൻ്റെ സമ്മേളനത്തിൽ അരുൺ കാംബ്ലേ വരുന്നുണ്ട് എന്ന് പത്രവാർത്ത കണ്ടതിൻ്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ കാണാൻ വേണ്ടി കോഴിക്കോട്ടു നിന്നും കോട്ടയത്തേക്ക് പോകാൻ 500 രൂപ ബസുകൂലി തന്നത് രിയാലു സാഹിബായിരുന്നു. ആ500 രൂപയാണു കേരളത്തിൽ ദലിത് പാന്തേഴ്സ് രൂപീകരണത്തിന് വഴിതെളിച്ചത്. മാധ്യമം ദിനപത്രത്തിൻ്റെ പ്രചരണാർത്ഥവും ദലിത് പിന്നോക്ക ന്യൂനപക്ഷ ഐക്യം കെട്ടിപടുക്കുന്നതിനും വേണ്ടി അദ്ദേഹത്തോടും  ജമാഅത്ത് ഇസ്ലാമിയുടെ കേരള അമീറും ഇന്ന് അഹിലേന്ത്യാ നേതാവുമായ ശ്രീ ആരിഫ് അലിയോടുമൊപ്പം കേരളം മുഴുവൻ യാത്ര ചെയ്തിട്ടുണ്ട്. പ്രമുഖ അംബേദ്കറൈറ്റ് ടി.കെ.നാരായണൻ മാമനെ പങ്കെടുപ്പിച്ച് കേരളത്തിലെ ദലിത് മുസ്ലീം പിന്നോക്ക ഐക്യത്തിൻ്റെ ആവശ്യകഥ ചർച്ച ചെയ്യുന്ന, ലോകം മുഴുവൻ പ്രചരിച്ച വീഡിയോ കാസറ്റ് ഷൂട്ട് ചെയ്തതും രിയാലുസാഹിബ് ആയിരുന്നു.
ജമാഅത്ത് ഇല്ലാമിയുടെ നെടുംതൂണുകളിൽ ഒരാളുമായിരുന്ന അദ്ദേഹം ആ സംഘടനയിൽ നിന്നും വിട്ടു പോയ ങ്കിലും അദ്ദേഹം പ്രയാധിക്യം മറന്ന് ദലിത് മുസ്ലീം പിന്നാക്ക ഐക്യം എന്ന ആശയം ഇന്ത്യ മുഴുവൻ പ്രചരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജമാഅത്ത് ഇസ്ലാമി രൂപീകരിച്ച് നേതൃത്വം നൽകുന്ന ഇന്നത്തെ വെൽഫെയർ പാർട്ടിയുടെ ആശയം പോലും രിയാലു സാഹിബിൻ്റെതായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഈ ആശയം അദ്ദേഹം എന്നോടു പങ്കുവെച്ചിട്ടുണ്ട്.
കോഴിക്കോട്ടു നിന്നും താമസവും പ്രവർത്തന മേഘലയും പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടേക്ക് മാറ്റിയ അദ്ദേഹത്തെ കാണുവാൻ കഴിഞ്ഞിട്ടില്ല. വിളിക്കുകയും ക്ഷേമാന്വേഷണം നടത്തുക മാത്രമേ ഉള്ളായിരുന്നു. ഒരു വർഷം മുമ്പ് പാലക്കാട് ഞാൻ ഒരു പരിപാടിക്കെത്തിയപ്പോൾ തലേ ദിവസം ഞാൻ വിളിച്ചിരുന്നു.പരസ്പരം കാണാൻ ആഗ്രഹമുണ്ടായിരുന്നു. എനിക്ക് പരിപാടിയിൽ 10 മണിക്ക് പങ്കെടുക്കേണ്ടതുകൊണ്ട് അദ്ദേഹം റയിൽവേ സ്റ്റേഷനിൽ എത്താം എന്നു പറഞ്ഞു. ഞാൻ അമൃത എക്പ്രസിൽ പാലക്കാട് റയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ അദ്ദേഹം എന്നെ കാത്ത് അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കണ്ടപ്പോൾ മോനേ എന്ന് വിളിച്ചു കൊണ്ടാണ് എന്നെ കെട്ടിപ്പിടിച്ചത്.28വർഷങ്ങൾക്കു ശേഷമുള്ള ഒരു കണ്ടുമുട്ടലായിരുന്നു. ഒരു മണികൂർ അവിടെ എന്നോടൊപ്പം ചിലവഴിച്ചു ഒന്നിച്ചു ചായയും കുടിച്ചു പിരിഞ്ഞു. അതിനു ശേഷം പല പ്രാവശ്യം വിളിക്കുകയും ക്ഷേമാന്വേഷണം നടത്തുകയും ചെയ്യുമായിരുന്നു. അവസാനം ഒരു മാസം മുമ്പ് വിളിച്ചപ്പോൾ മകനാണ് ഫോൺ എടുത്തത്.ബാപ്പക്ക് സംസാരിക്കാൻ കഴിയില്ല എന്നു പറഞ്ഞു. ഞാൻ വിളിച്ചു എന്നു പറയണമെന്നു പറഞ്ഞു.

ഇന്ന് അദ്ദേഹത്തിൻ്റെ മരണവാർത്ത അറിഞ്ഞപ്പോൾ വളരെ അധികം വേദനയും ദു:ഖവുമുണ്ടായി. അദ്ദേഹത്തിൻ്റെ മരണത്തിൽ കേരള ദലിത് പാന്തേഴ്സ് സംസ്ഥാന കമ്മിറ്റിയുടെ ആദരാഞ്ജലി അർപ്പിക്കുന്നൂ.
****
കോഴിക്കോട്: പ്രമുഖ മതപ്രബോധകനും ജമാഅത്തെ ഇസ്‌ലാമി മുന്‍ ശൂറ അംഗവുമായിരുന്ന കെ എം റിയാലു (70) നിര്യാതനായി. രാത്രി 7 മണിക്ക് തിരൂര്‍ പച്ചാട്ടിരിയിലുള്ള മകന്‍ ശുഹൈബിന്റെ വീട്ടിലായിരുന്നു അന്ത്യം. കണ്ണൂര്‍ പെരിങ്ങാടി എം കെ മൂസയുടെയും ആയിശയുടെയും മകനായി ജനിച്ചു. 1970 ന് ശേഷം ല്‍ കുവൈത്തിലെത്തിയതോടെയാണ് അദ്ദേഹത്തിന്റെ പൊതുജീവിതം ആരംഭിക്കുന്നത്. നാട്ടിലും കുവൈത്തിലും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട് ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
1980ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വം സ്വീകരിച്ച്‌ അതിന്റെ സജീവ പ്രവര്‍ത്തകനായി മാറി. 14 കൊല്ലം അഖിലേന്ത്യാ പ്രതിനിധി സഭയിലും 12 കൊല്ലം കേരള ശൂറയിലും പ്രവര്‍ത്തിച്ചു. ജമാഅത്തെ ഇസ്‌ലാമിയുടെ ആഭിമുഖ്യത്തിലുള്ള മാധ്യമം ദിനപത്രം, വിദ്യാര്‍ത്ഥി സംഘടനയായ എസ്‌ഐഒ, വനിതാ സംഘടനയായ ജിഐഒ എന്നിവ സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്ക് വഹിച്ചു. കേരള ഇസ്‌ലാമിക് മിഷന്റെ ചെയര്‍മാനായിരുന്നു. പിന്നീട് ജമാഅത്തെ ഇസ്‌ലാമിയില്‍ നിന്ന് പുറത്തുവന്ന് അഖിലേന്ത്യാ തലത്തില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. കേരളം, തമിഴ് നാട്, കര്‍ണാടക, ആന്ധ്ര എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രമാക്കി 200 ഓളം പ്രബോധകരെ വളര്‍ത്തിയെടുത്ത് പ്രവര്‍ത്തനമാരംഭിച്ചു.
ആയിരക്കണക്കിനാളുകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനഫലമായി ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ട്. പ്രശസ്ത സാഹിത്യകാരി മാധവിക്കുട്ടി, തമിഴ് നാട്ടിലെ അബ്‌ദുല്ല അടിയാര്‍, കൊടിക്കാല്‍ ചെല്ലപ്പ എന്നിവര്‍ അവരില്‍ ചിലരാണ്. മൗലാന കലിം സിദ്ദീഖിയുടെ ക്ഷണമനുസരിച്ച്‌ ദാറുല്‍ ഉലൂമില്‍ റിയാലു സാഹിബിന്റെ മുഖ്യ കാര്‍മികത്വത്തില്‍ രണ്ട് വര്‍ഷത്തെ ഇസ്‌ലാമിക പ്രബോധന ഡിഗ്രി കോഴ്‌സ്‌ ആരംഭിക്കുകയും അതിന്റെ തലവനായി സേവനമനുഷ്ടിക്കുകയും ചെയതു.
അറിയപ്പെടാത്ത മാധവിക്കുട്ടി, പ്രബോധകരുടെ വഴികാട്ടി എന്നീ മലയാള പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ഉറുദുവിലും ഒരു പുസ്‌കതകമെഴുതിയിട്ടുണ്ട്. ഹൈന്ദവ പുരാണങ്ങളിലും ക്രിസ്തീയ വേദങ്ങളിലുംഅവഗാഹമുണ്ടായിരുന്ന റിയാലു നിരവധി വേദികളില്‍ സംവാദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു. പല ഇസ്‌ലാമിക സംഘടനകളുമായി ബന്ധപ്പെട്ട പ്രബോധന പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ചിരുന്നു. ശാസ്ത്ര വിചാരവേദി, മഞ്ചേരിയിലെ സത്യസരണി ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു. ദലിത് ശാക്തീകരണ പ്രവര്‍ത്തനങ്ങളിലും മുന്‍പന്തിയില്‍ നിന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്നു. അറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു. ആരാമം വനിതാ മാസിക തുടങ്ങുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ട്.
പ്രബോധന സംബന്ധമായി മലയാളത്തിലും ഉറുദുവിലും നിരവധി ലേഖനങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മൃതദേഹം 9 മണിക്ക് കോഴിക്കോട്ടേക്കു കൊണ്ടുപോകുമെന്നും 11 മണിയോടെ കാരാപറമ്പ് ഖബര്‍ സ്ഥാനില്‍ സംസ്‌കരിക്കുമെന്നും കുടുംബം അറിയിച്ചു

***

News Links

Share/Bookmark

No comments: