scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Feb 10, 2021

വി.കെ അബ്ദു സാഹിബ് - വിവരസാങ്കേതിക രംഗത്തെ കാരണവർ, വിനയാന്വിത വ്യക്തിത്വം

വികെ അബ്ദു സാഹിബ് യാത്രയായി 

നാല് ദിവസങ്ങൾക്ക് മുൻപാണ് അദ്ദേഹം, ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രി വാസം കഴിഞ്ഞു സുഖം പ്രാപിച്ചു തിരിച്ചു വന്നു പ്രവർത്തിച്ചവർക്ക് നന്ദി അറിയിച്ചു കൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്.

കേരളക്കരയെ ഐടിയുടെ ലോകത്തേക്ക് കൈ പിടിച്ചു നടത്തിക്കുന്നതിൽ മുന്നിൽ നടന്നവരിൽ പ്രധാനിയാണ് വികെ അബ്ദു സാഹിബ്. എല്ലാവരെയും പോലെ ഞാനും അദ്ദേഹത്തെ പരിചയപ്പെടുന്നത് മാധ്യമത്തിലെ അദ്ദേഹത്തിന്റെ പംക്തികളിലൂടെയാണ്. വിദ്യാർത്ഥിയായിരുന്ന സമയത്തു അത് കൃത്യമായി വായിക്കുകയും കുറെയൊക്കെ സൂക്ഷിച്ചു വെക്കുകയും ചെയ്തിരുന്നു. 

ഡി ഫോർ മീഡിയയുടെ ചുമതല ഏറ്റെടുത്ത ശേഷം ഹിറാ സെന്ററിൽ ഉണ്ടായിരുന്ന അബ്ദു സാഹിബിനെ, അവിടെ എപ്പോൾ സന്ദര്ശിക്കുമ്പോഴും  അബ്ദു സാഹിബിനെ കൂടി കണ്ടു സലാം പറഞ്ഞു സംസാരിച്ചിട്ടേ തിരികെ വരാറുള്ളൂ. ഇടയ്ക്കിടെ ചാറ്റും വിളിയും ഉണ്ടായിരുന്നു, നല്ല സൗഹൃദം സൂക്ഷിച്ചിരുന്നു.

സൗമ്യനായ IT ജീനിയസ് ..

ഇവിടെ ഇപ്പോൾ, അദ്ദേഹത്തെ അനുസ്മരിച്ചു ഫേസ്ബുക്കിൽ ഞാൻ കണ്ട കുറെ കുറിപ്പുകൾ കോപ്പി ചെയ്യുകയാണ്. ഈ കുറിപ്പുകൾ നമുക്ക് അബ്ദു സാഹിബ് എങ്ങനെയൊക്കെ സ്വാധീനിച്ചിരുന്നു എന്ന് നമ്മോടു പറയാതെ പറയുന്നു 

അബ്ദു സാഹിബിനു നാഥൻ പൊറുത്തു കൊടുക്കുമാറാകട്ടെ - ആമീൻ .


വി.കെ.അബ്‍ദു :  കേരളത്തിലെ ഐടി വിനിമയരംഗത്ത് മുമ്പേപറന്ന പ്രതിഭ

 കേരളത്തിന്റെഐടി കുതിപ്പ്രണ്ടരപ്പതിറ്റാണ്ടിലേക്കെത്തുമ്പോള്‍ഈ മേഖലയില്‍ മുന്നേ നടന്നവരില്‍ ആദ്യം ഓര്‍ക്കേണ്ട പേരുകളിലൊന്നാണ് ഇന്ന് അന്തരിച്ച എഴുപത്തഞ്ചുകാരനായ വി.കെഅബ്‍ദു സാഹിബ്. ഔപചാരികമായ യാതൊരു കമ്പ്യൂട്ടര്‍ പഠനവും നേടാതെ തന്നെ തൊണ്ണൂറുകളില്‍ തന്റെ പ്രവാസി ജീവിതകാലത്ത് കമ്പ്യൂട്ടറുകളെക്കുറിച്ച് എഴുതുമ്പോഴാണ് അബ്‍ദു സാഹിബിനെ അറിയുന്നത്. പിന്നീട് ഇന്‍ഫോ മാധ്യമം എന്ന ഒരു വിഭാഗം തന്നെ 'മാധ്യമം'ദിനപ്പത്രത്തില്‍ ഉള്‍പ്പെടുത്തുകയും ആഴ്ചയിലൊരിക്കല്‍ ഒരു പേജ് പൂര്‍ണമായും അതിനായി നീക്കിവെച്ചു. പത്രത്തിന്റെ ജീവനക്കാരൻ അല്ലാതിരുന്നിട്ടും ആ പേജിലേക്കുള്ള ലേഖനങ്ങളുടെ എഡിറ്റിംഗ് മാത്രമല്ല,, ലേഔ‍ട്ട് ഉള്‍പ്പെടെ അബ്‍ദു സാഹിബായിരുന്നു എന്നാണ് ഓര്‍മ. രണ്ടായിരത്തിന്റെ ആദ്യ പകുതിയില്‍ സജീവമായ ഒരു കമ്പ്യൂട്ടര്‍ ക്ലബ്ബും അതിന്റെ ഭാഗമായി നിരവധി ശില്പശാലകളും സംഘടിപ്പിച്ചിരുന്നു. ഇന്‍ഫോകൈരളി എന്ന ഐടി മാസികയിലുംനിരന്തരം അബ്‍ദു സാഹിബ്എഴുതിയിരുന്നു. പിന്നീട് പുസ്തകമാക്കിയ എന്റെ നാനോടെക്‌നോളജി, സൈബർ കുറ്റകൃത്യങ്ങളും സൈബർ നിയമവും തുടങ്ങിയ ലേഖനങ്ങൾ അന്ന് മിക്ക ലക്കങ്ങളിലും ഉണ്ടായിരുന്നു . വി.കെ.ആദര്‍ശ്, ടി വി.സിജുഎന്നിങ്ങനെ നിരവധി ഐടി എഴുത്തുകാര്‍ ഇക്കാലയളവില്‍ സജീവമായിരുന്നു. 

 കേരളത്തില്‍ വിവര സാങ്കേതിക വിദ്യക്കനുകൂലമായ ശക്തമായ അടിത്തറ സൃഷ്ടിക്കുന്നത് ഐടി മിഷന്‍, ഐടി@സ്കൂള്‍, അക്ഷയഎന്നിങ്ങനെയുള്ള നാംനടത്തിയ ഇ-ഗവേണന്‍സ് പ്രവര്‍ത്തനങ്ങളാണ്. ഐടിയെക്കുറിച്ചുള്ള അറിവ്, ബോധവല്‍ക്കരണം, സാധ്യതകള്‍, തൊഴിലവസരങ്ങള്‍ എന്നിങ്ങനെ ഇത്തരത്തിലുള്ള സാങ്കേതിക പരിസരം സൃഷ്ടിക്കപ്പെടുന്നതില്‍ അബ്‍ദുസാഹിബിനെപ്പോലുള്ളവരുടെ എഴുത്തും പ്രവൃത്തിയും വഹിച്ച പങ്ക് വളരെയേറെയാണ്; ഒരുപക്ഷേ ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക് കേരളത്തിലായിരുന്നു എന്ന് പറയുന്നതിലും കൂടുതല്‍.

 വ്യക്തിപരമായി എനിക്ക് ഏറ്റവും അടുപ്പമുള്ള  അബ്ദുസാഹിബുമായി 'അക്ഷയ' കാലഘട്ടത്തില്‍ ഞാന്‍ മലപ്പുറത്തുണ്ടായിരുന്നപ്പോള്‍ പലതവണ ഇരുമ്പുഴിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍വെച്ച് കണ്ടിരുന്നു . പത്ത് പതിനഞ്ച് വര്‍ഷങ്ങള്‍ മുമ്പ് ആന്‍ജിയോപ്ലാസ്റ്റി കഴിഞ്ഞിട്ടും ആ അറുപതുകാരനോട് അന്നൊക്കെ പുതിയ വിഷയങ്ങളും പദ്ധതികളുമൊക്കെ സംസാരിക്കുമ്പോൾ ഞങ്ങളേക്കാള്‍ ചെറുപ്പം ആ മനസിനുണ്ടെന്ന് തോന്നിയിരുന്നു .

 അക്കാലങ്ങളില്‍ ഐ.ടി.യുടെ സാമൂഹ്യ സാധ്യതകള്‍ വിവരിക്കുന്ന പല പ്രസംഗങ്ങളിലും ഇക്ബാല്‍ സാര്‍ പറയാറുണ്ടായിരുന്നു, “മലപ്പുറത്തെ ഒരു മൗലവിയെപ്പോലെ തോന്നിക്കുന്ന കമ്പ്യൂട്ടറും എഞ്ചിനീയറിംഗും ഒന്നും പഠിക്കാത്ത വി.കെ.അബു എന്ന മനുഷ്യനാണ് ഈ മേഖലയിലെപല പുതിയ കാര്യങ്ങളും മലയാളിയ്ക്ക്പരിചയപ്പെടുത്തുന്നത്”എന്ന്.

 കേരളത്തിലെ ഐടി വളര്‍ച്ചയെ കൈപിടിച്ചുയര്‍ത്തിയ പ്രതിഭകളെക്കുറിച്ച് വിക്ടേഴ്സില്‍ ഒരുപ്രോഗ്രാം 2011ല്‍ ഉദ്ദേശിച്ചിരുന്നു. അന്ന് മുതല്‍ എന്റെ മനസിലുള്ള പേരുകളിലൊന്ന്  വി.കെ.അബ്ദു സാഹിബിന്റേതായിരുന്നു.

ആദരാഞ്ജലികള്‍.....

കെ.അന്‍വര്‍സാദത്ത്

സി.ഇ.ഒ.,കൈറ്റ്

*********************************************


പണ്ട് ഭാരതപ്പുഴയിലെ മണൽ മാഫിയയെ പിടിക്കാൻ, GPS എന്ന ആശയവുമായി കടന്നുവന്ന VK അബ്ദു എന്ന ഒരു സാധാരണക്കാരൻറ പ്രൊജക്റ്റ് അന്ന് ശിവശങ്കർ IAS വളരെ താൽപര്യപൂർവം പരിഗണിച്ചിരുന്നു. ഗൂഗിൾ മാപ്പ് ഒന്നുമില്ലാത്ത 23 വർഷം മുമ്പത്തെ ഒരു സംഭവമാണിത്.
വിനയവും ലാളിത്യവും മനുഷ്യ രൂപം പ്രാപിച്ച അദ്ദേഹം ഇനി ഇല്ല. പുതിയ സാങ്കേതിക വിദ്യകൾ വളരെ ലളിതമായി അദ്ദേഹം മലയാള ഭാഷയിൽ അവതരിപ്പിച്ചു...വിവര സാങ്കേതിക വിദ്യ കേരളത്തിൽ ജനകീയമാക്കിയതിൻറ മുൻനിരക്കാരൻ, മുൻപെ പറന്ന വ്യക്തിത്വം..
അക്ഷയകേന്ദ്രങ്ങൾ തുടങ്ങുന്ന സമയത്ത്, ജില്ലാ ഭരണകൂടത്തിൻറയും 'ഇൻഫോമാധ്യമം'ത്തിൻറയും സഹകരണത്തോടെ ഇവരുടെ ഒരു ശാക്തീകരണ പരിപാടിക്കും ഇദ്ദേഹം നേതൃത്വം നൽകിയിരുന്നു...
ഇദ്ദേഹമാണ് എന്നെ ടെക്നിക്കൽ എഴുത്തുകളുടെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവന്നതും അതിരുകളില്ലാതെ പ്രോത്സാഹിപ്പിച്ചു നടത്തിയതും...
കേരളത്തിൽ മൊബൈൽ ഫോൺ തുടങ്ങുന്ന കാലം. 'എസ്കൊടെൽ' കണക്ഷനിൽ ഇൻകമിങ് കോളുകൾക്ക് Rs.4.50ചാർജുള്ള സമയം. അന്ന് ആദ്യമായി ഒരു മൊബൈൽ ഫോൺ കൈയ്യിൽ കിട്ടിയപ്പോൾ ഇദ്ദേഹത്തെ ആയിരുന്നു ഞാൻ ആദ്യം വിളിച്ചു നോക്കിയത്. ('പേജർ' ആയിരുന്നു അന്ന് കൂടുതൽ ലഭ്യമായിരുന്ന വയർലെസ് കമ്മ്യൂണിക്കേഷൻ)......
VK Aadarsh, അൻവർ സാദത്ത്, ഹംസ അഞ്ചു മുക്കിൽ തുടങ്ങിയവരായിരുന്നു അന്നു 'ഇൻഫോമാധ്യമ'ത്തിൽ എഴുതിയിരുന്നത്. എന്നെ വിളിച്ച് പല വിഷയങ്ങളിലും എഴുതാൻ ആവശ്യപ്പെടുമായിരുന്നു. അങ്ങനെ 75ൽ അധികം ലേഖനങ്ങൾ അന്ന് ഇൻഫോ മാധ്യമത്തിൽ ഞാനും എഴുതിയിട്ടുണ്ട്. .സ്വതന്ത്ര സോഫ്റ്റ്‌വെയർ ആചാര്യൻ റിച്ചാർഡ് സ്റ്റാൾമാൻ ഇന്ത്യയിലാദ്യമായി വന്നപ്പോൾ, (കോഴിക്കോട് NITയിൽ), ഇൻറർവ്യൂ ചെയ്യാൻ, വിദ്യാർത്ഥിയായിരുന്ന എന്നെ ചുമതലപ്പെടുത്തിയിരുന്നു (2000ൽ) . ഇൻറർവ്യൂ നടത്തി എനിക്ക് പരിചയം ഇല്ലാത്തതിനാൽ, സ്റ്റാൾമാൻറ പ്രസംഗത്തിൻറ പരിഭാഷയും കുറച്ചു കാര്യങ്ങളും ആർട്ടിക്കിൾ ആയി പ്രസിദ്ധീകരിക്കുകയായിരുന്നു അന്ന് ചെയ്തത്.....
കുറെ കാലമായിരുന്നു വി കെ അബ്ദു സാഹിബിനെ കണ്ടിട്ടു..
മരണമില്ലാത്ത ആ ഓർമ്മകൾ മനസ്സിൽ വലിയ നോവായി അനുഭവപ്പെടുന്നു ഇപ്പോൾ..കണ്ണിനെ ഈറനണിയിക്കുന്നു. ഇനി ഇഹലോകത്തും വച്ചു കാണാൻ കഴിയില്ല എന്ന തിരിച്ചറിയുന്നു.. ദൂരെ ഇരുന്നു ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ

യാസർ ഖുതുബ് - post link

*******

വിവരസാങ്കേതിക രംഗത്തെ കാരണവർ, വിനയാന്വിത വ്യക്തിത്വം

https://m.facebook.com/story.php?story_fbid=3736707176411609&id=100002170904538

ബഹുമാന്യനായ വി.കെ അബ്ദു സാഹിബ് (മലപ്പുറം, ഇരുമ്പുഴി) അല്ലാഹുവിലേക്ക് യാത്രയായി, ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ...

ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉണ്ടായിരുന്നതിനാൽ  ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമത്തിലായിരുന്നു. 'അൽഹംദുലില്ലാഹ്, ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ല, പ്രാർത്ഥനയോടെ ഒപ്പം നിന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും അല്ലാഹു മഹത്തായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ. എല്ലാവിധ മാരക രോഗങ്ങളിൽനിന്നും നമ്മെ എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ' എന്ന് പറഞ്ഞു  എഫ്ബിയിൽ അദ്ദേഹം പോസ്റ്റിട്ടത് രണ്ടുമൂന്ന് ദിവസം മുമ്പ് മാത്രമാണ്. പക്ഷേ നാഥന്റെ വിളി പെട്ടെന്നായിരുന്നു. 

ഡിജിറ്റൽ ലോകത്തെ മലയാളി കാരണവരായിരുന്നു വികെ അബ്ദു സാഹിബ്‌. ലോകം രണ്ടായിരാമാണ്ടിലേക്ക് പ്രവേശിക്കുകുകയും വിവര സാങ്കേതിക വിദ്യ സജീവമാവുകയും ചെയ്യുന്നതിന് മുമ്പേ അവയുടെ ആഴങ്ങളിലേക്ക് അദ്ദേഹം ഇറങ്ങിച്ചെന്നു. മുത്തുകളും പവിഴങ്ങളും ഒരുപാട് വാരിയെടുത്ത് സമൂഹത്തിന് ദാനം ചെയ്തു. ഇൻഫർമേഷൻ ടെക്‌നോളജി രംഗത്തെ നൂതന പ്രവണതകളെക്കുറിച്ച അദ്ദേഹത്തിന്റെ എഴുത്തുകൾ അത്യാകർശകമായിരുന്നു. വരാനിരിക്കുന്ന ഐടി യുഗത്തെയും, അതിന്റെ അനന്തസാധ്യതകളെയും, അതിനെ എങ്ങനെ നൻമയുടെ മാർഗത്തിൽ ഉപയോഗപ്പെടുത്താം എന്നതിനെയും സംബന്ധിച്ച് അദ്ദേഹം തലമുറകളെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ഈ രംഗത്ത് മലയാളികളെ വിശിഷ്യാ ജമാഅത്തെ ഇസ്‌ലാമിയുടെ വിവിധ പദ്ധതികളെയും അനുബന്ധ സ്ഥാപനങ്ങളെയും മുന്നിൽനിന്ന് നയിച്ചു. 

സാധാരണക്കാരായ മലയാളികൾ ഇന്റർനെറ്റുമായും കമ്പ്യൂട്ടർ, മൊബൈൽ എന്നിവയുമായും ബന്ധപ്പെട്ട് ആദ്യം വായിച്ച് പരിചയിച്ച നാമം വി.കെ അബ്ദുസാഹിബിന്റെതായിരിക്കും. ചന്ദ്രിക വാരാന്തപ്പതിപ്പിലും വാരാദ്യ മാധ്യമത്തിലും വർഷങ്ങൾക്കു മുമ്പ് വി.കെ.അബ്ദു എന്ന് സ്ഥിരമെന്നോണം കാണുമായിരുന്നു. ദീർഘകാലമായി  ഇൻഫോ മാധ്യമത്തിന്റെ എഡിറ്ററാണ്. ജമാഅത്തെ ഇസ്‌ലാമിയുടെ ഡിജിറ്റൽ ലോകത്തേക്കുള്ള വലിയ വാതിലായിരുന്നു വികെ അബ്ദു എന്ന് പറഞ്ഞാൽ അത് തെറ്റാകില്ല. ശാന്തപുരം അൽ ജാമിഅയിൽ ഐടി ഡിപ്പാർട്ട്മെന്റിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സയ്യിദ് അബുൽ അഅലാ മൗദൂദിയുടെ വിശ്വപ്രസിദ്ധമായ ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുൽ ഖുർആന്റെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് നേതൃപരമായ  പങ്കുവഹിച്ചത് അബ്ദു സാഹിബായിരുന്നു. പരലോകത്ത് അതദ്ദേഹത്തിന് ഒരു ഈടുവെപ്പായിരിക്കും എന്ന് പ്രതീക്ഷിക്കാം. 

ഇപ്പോൾ ഓൺലൈൻ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമായ ഡിഫോർ മീഡിയയുടെയും ഇസ്‌ലാം ഓൺലൈവിന്റെയും വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് അനിഷേധ്യമാണ്. ഗൾഫ് മധ്യമത്തിനാകട്ടെ ഒരിക്കലും മറക്കാനാവാത്ത നാമമാണ് വികെ അബ്ദു. ഇസ്‌ലാമിക ഗ്രന്ഥങ്ങളും വിജ്ഞാനീയങ്ങളും ഡിജിറ്റൽ ലോകത്ത്  സാർവത്രികമാകുന്നതിന് മുമ്പേ അതുപയോഗിച്ച് വിഷയാധിഷ്ഠിതമായി ക്രോഡീകരിച്ച ഹദീസുകൾ വികെ അബ്ദു തനിക്ക് നൽകിയതിനെക്കുറിച്ച് ഓ അബ്ദുറഹിമാൻ സാഹിബ് 'മുസ്‌ലിം സ്ത്രീകളുടെ പള്ളിപ്രവേശം' എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ എടുത്തുപറയുന്നുണ്ട്. 

ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാക്കളിൽ ഒരാളും പണ്ഡിതനുമായ ഇസ്സുദ്ദീൻ മൗലവിയുടെ അടുത്ത ബന്ധുവാണ് അബ്ദു സാഹിബ്‌. നടത്തിലും പെരുമാറ്റത്തിലും സംസാരത്തിലുമെല്ലാം അങ്ങേയറ്റം  വിനയാന്വിതനായിരുന്ന അദ്ദേഹത്തെ പുഞ്ചിരിതൂകുന്ന മുഖഭാവത്തോടെയേ സുഹൃത്തുക്കളൊക്കെയും കണ്ടിട്ടുണ്ടാവൂ. അബ്ദു സാഹിബിനെപ്പോലെത്തന്നെ അദ്ദേഹത്തിന്റെ സഹോദരങ്ങളും  ഉയർന്ന മത-ഭൗതിക വിദ്യാഭ്യാസമുള്ളവരാണ്. വിവിധ മേഖലകളിൽ പ്രശസ്തർ. 

ഈയുള്ളവന്റെ ഭാര്യാകുടുംബത്തിലെ ഒരംഗംകൂടിയാണ് വാളക്കുണ്ടിൽ വാപ്പു ഹാജിയുടെ മകനായ വികെ അബ്ദു,  ഞങ്ങളുടെ അബ്ദുക്ക. എന്റെ വിവാഹ വേളയിലാണ് ആദ്യമായി അദ്ദേഹത്തെ നേരിൽ കാണുന്നതും പരിചയപ്പെടുന്നതും. പിന്നീടുള്ള വർഷങ്ങളിൽ വാട്സാപ്പിലൂടെയും മറ്റും ബന്ധപ്പെട്ട് എന്റെ എഴുത്തുകളെ നന്നായി പ്രോത്സാഹിപ്പിക്കുകയും ചിലപ്പോഴൊക്കെ ഗുണദോഷിക്കുകയും ചെയ്തുകൊണ്ടിരുന്നു. സോഷ്യൽ മീഡിയയിൽ എഴുതുന്ന കാര്യങ്ങൾ അത്യന്താധുനിക സംവിധാനങ്ങളിലേക്ക് മാറ്റേണ്ടതിന്റെയും സൂക്ഷിച്ചുവെക്കേണ്ടതിന്റെയും  ആവശ്യകത എപ്പോഴും ഊന്നിപ്പറയുമായിരുന്നു അബ്ദുക്ക.

അല്ലാഹു തആല അദ്ദേഹത്തിന് ജന്നാത്തുൽ ഫിർദൗസിൽ ഉന്നത ഇടം നൽകി അനുഗ്രഹിക്കട്ടെ, സന്തപ്ത കുടുംബത്തിന് ക്ഷമയും സ്ഥൈര്യവും പ്രദാനം ചെയ്യട്ടെ, ആമീൻ.

-അബ്ദുൽ അസീസ് പൊന്മുണ്ടം -post link

10/02/2021 

***************************

വി.കെ അബ്ദു സാഹിബ്‌ എന്ന ലോകം അറിയാത്ത ( ലോകത്തെ അറിയിക്കാതെ) ഒരു തലമുറയിലെ വിദ്യാർത്ഥികളെ വിവര സാങ്കേതിക വിദ്യ സൗജന്യമായി പഠിപ്പിച്ച ഗുരു ശ്രേഷ്ഠന് ആദരാഞ്ജലികൾ
സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിനിടയിൽ ലഭിച്ച അപൂർവ്വം ചില ഗുരുജനങ്ങളിൽ ഒരാളായിരുന്നു ശ്രീ അബ്ദു സാഹിബ്.അന്ന് റിയാദിലെ മോഡേൺ ഇൻ്റർനാഷണൽ സ്ക്കൂളിൽ വൈസ് പ്രിൻസിപ്പൽ ആയി ഞാൻ ചാർജ്ജ് ഏറ്റെടുത്ത ഉടനെ 60 ൽ എത്തി നിന്ന വയോധികനായ "മസ്ഖർ ഷേഖ് " എന്ന നോർത്ത് ഇന്ത്യൻ പ്രിൻസിപ്പൽ എന്നെ വിശ്വാസത്തിലെടുത്ത് ഏൽപ്പിച്ച ഏറ്റവും വലിയ ഉത്തരവാദിത്വങ്ങളിൽ ഒന്നായിരുന്നു സ്ക്കൂളിലെ പച്ചപിടിക്കാതെ കിടന്ന IT യുടെ ചാർജ്ജ് കൂടി വഹിക്കുക എന്നത്.
അക്കാല ഘട്ടങ്ങളിൽ സൗദിയിലെ ലീഡിങ്ങ് പത്രമായ മലയാളം ന്യൂസിനെ കൂടാതെ നല്ല സർക്കുലേഷൻ ഉള്ള മാധ്യമം ദിന പത്രത്തിൽ (എൻ്റെ നിരവധി സമകാലിക വിദ്യാഭ്യാസ ലേഖനങ്ങൾക്ക് മലയാളം ന്യൂസും മാധ്യമം പത്രവും വെളിച്ചം പകർന്നത് നന്ദിയോടെ സ്മരിക്കുന്നു) ആഴ്ച്ചയിൽ ഒരിക്കൽ ഒരു പേജ് പൂർണ്ണമായും ഉപയോഗപ്പെടുത്തി "ഇൻഫോ മാധ്യമം" എന്ന ഒരു പംക്തി കൈകാര്യം ചെയ്തിരുന്നത് അന്ന് അബ്ദു സാഹിബ് ആയിരുന്നു.
വിദ്യാലയങ്ങളിൽ കമ്പ്യൂട്ടർ ക്ലബ്ബ് & ITശിൽപ്പശാലയുടെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഇൻഫോ മാധ്യമത്തിൽ എഴുതിയ ലേഖനത്തിൽ ആകൃഷ്ടയായിട്ടാണ് ഞാൻ റിയാദിലെ മാധ്യമം പത്രത്തിൻ്റെ റിപ്പോർട്ടറും പ്രിയ സുഹൃത്തുമായ ശ്രീ' Najeem Kochukalungu ൽ നിന്നും അദ്ദേഹത്തിൻ്റെ നമ്പർ വാങ്ങി വിളിക്കുന്നത്.മാധ്യമത്തിൽ അദ്ദേഹം എഴുതിയ കമ്പ്യൂട്ടർ ക്ലബ്ബ് എന്ന ആശയം ഉൾക്കൊണ്ട് എൻ്റെ നേതൃത്വത്തിൽ അന്ന് നടത്തിയ ഇൻഫോ ശിൽപ്പശാല റിയാദിലെ ഇൻ്റർനാഷണൽ സ്കൂളുകളുടെ ചരിത്രത്തിലെ തന്നെ ആദ്യ പരിപാടിയായിരുന്നു. അന്ന് അതിനു വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ ഒരു ഫോണിൻ്റെ മറുകരയിൽ മാത്രം ഇരുന്നു കൊണ്ടും ഏതാനും ചില ഇ-മെയിൽ സന്ദേശത്തിൽ കൂടിയും വളരെ വിദഗ്ധമായി മാർഗ്ഗ നിർദ്ദേശം നൽകിയത് അബ്ദു സാഹിബായിരുന്നു.
അക്കാലയളവിൽ റിയാദിൽ ഉണ്ടായിരുന്ന മാധ്യമം പത്രത്തിലെ തന്നെ ശ്രീ.
Sameel Illikkal
ലും വിവര സാങ്കേതിക മേഖലയിലെ വിവിധ ആശയങ്ങൾ ആ ശിൽപ്പശാലക്ക് വേണ്ടി നൽകിയത് ഈ വേളയിൽ നന്ദിയോടെ സ്മരിക്കുന്നു -
അന്ന് ആ പരിപാടി വിജയിപ്പിച്ചെടുത്ത സന്തോഷത്തിൽ - വാക്കുകളിൽ തികഞ്ഞ അച്ചടക്കമുള്ള മിതഭാഷിയും കൃത്യനിഷ്ഠ ഉള്ള പ്രവർത്തികൾ കൊണ്ട് ഞങ്ങളെ അമ്പരപ്പിക്കുകയും ചെയ്ത അദ്ദേഹത്തിൻ്റെ ഒരാഴ്ച്ചക്കാലത്തെ സമയത്തിന് നിരവധി ലേഖനങ്ങളും ബാനറുകളും ഉണ്ടാക്കി തന്ന് സഹായിച്ച അദ്ദേഹത്തിൻ്റെ സേവനത്തിന് ഞങ്ങളുടെ സ്ഥാപനത്തിന് അന്ന് വിലയിടാൻ ആവില്ല എന്നറിയാമായിരുന്നു എന്നിട്ടും ലേശം 'ജാള്യതയോടെ-ഭയപ്പാടോടെ - അദ്ദേഹത്തിൻ്റെ സർവ്വീസ് ചാർജ്ജ് ഞങ്ങൾ ചോദിച്ചു - ഞങ്ങളെ അമ്പരപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു - ഞാൻ അടിസ്ഥാനപരമായും ഔദ്യാഗികപരമായും കമ്പ്യൂട്ടർ പഠിച്ചിട്ടില്ല.പുതു തലമുറക്ക് ഇതിൻ്റെ ദൂര വ്യാപകമായ അനന്ത സാധ്യതകൾ തിരിച്ചറിഞ്ഞ് ഞാൻ സ്വയം പഠിച്ചെടുത്തതാണ്. അതിനാൽ തന്നെ വളർന്നു വരുന്ന കുട്ടികൾക്കായി ചെയ്ത ശിൽപ്പശാല തികച്ചും സൗജന്യമായിരിക്കട്ടെ എന്നു അബ്ദു സാഹിബ് പറഞ്ഞത് എനിക്ക് മാത്രമല്ല പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും വല്ലാത്ത അതിശയമായി തോന്നി.
ഈ വിവരം സൂചിപ്പിച്ച് അദ്ദേഹത്തെ അഭിനന്ദിച്ച് ഞാൻ "ഇന്ഫോ മാധ്യമം" എന്ന മാധ്യമത്തിലെ IT പേജിലേക്ക് ആ ആഴ്ച്ച തന്നെ അയച്ച കത്ത് ആ പേജിൻ്റെ എഡിറ്ററും ലേ ഔട്ട് ഉൾപ്പെടെ എല്ലാം കൈ കാര്യം ചെയ്തിരുന്ന അഭിമാനിയായ അദ്ദേഹം വെളിച്ചം കാണിച്ചില്ല എന്നു കൂടി ഇവിടെ സൂചിപ്പിക്കട്ടെ.
"ഇന്ഫോകൈരളി " എന്ന ഐടി മാസികയിലൂടെ അക്കാലയളവിൽ നാനോ ടെക്നോളജി, സൈബർ നിയമങ്ങൾ അറിയേണ്ടത് - സൈബർ കുറ്റകൃത്യങ്ങൾ മുതലായവയെ കുറിച്ച് വിശദമായ ലേഖനങ്ങൾ തന്നെ അബ്ദു സാഹിബ് എഴുതിയിരുന്നു.
കേരളത്തില് വിവര സാങ്കേതിക വിദ്യ- ബോധവല്ക്കരണം, സാധ്യതകള്, തൊഴിലവസരങ്ങള് എന്നിങ്ങനെ വിവിധ തലങ്ങളിലുള്ള സാങ്കേതിക തലം സൃഷ്ടിക്കപ്പെടുന്നതില് പ്രഥമ പങ്കുവഹിച്ചത് ഒരു പക്ഷേ അബ്ദു സാഹിബിൻ്റെ അക്ഷരങ്ങൾ ആയിരിക്കും എന്നിരിക്കെ യുവതയെ അത്ഭുതപ്പെടുത്തി കൊണ്ട് എന്നും കാലത്തിന് ഒരു കാതം മുന്നേ സഞ്ചരിച്ച് ഒരു തലമുറക്ക് സൗജന്യ കമ്പ്യൂട്ടർ വിദ്യാഭ്യാസം പകർന്നു നൽകി അതിന് യാതൊരു പബ്ലിസിറ്റിയും നൽകാതെ നിശബ്ദം കടന്നു പോയ ഒരു അപൂർവ്വ വ്യക്തിത്വമായിരുന്ന ശ്രീ അബ്ദു സാഹിബിന് അദ്ദേഹം അർഹിക്കുന്ന അംഗീകാരം ലഭിച്ചില്ല - അഥവാ പ്രവാസ ലോകം നൽകിയില്ല -എന്ന് കുറ്റബോധത്തോടെ ഞാനിവിടെ ഈ വേളയിൽ സ്മരിക്കുകയാണ്. ആദരാഞ്ജലികൾ ഗുരോ

***************************

വി.കെ അബ്ദു സാഹിബ് മരണപ്പെട്ടു.
കുട്ടികൾക്കും മുതിർന്നവർക്കും കമ്പ്യൂട്ടർ പരിചയവും പഠനവുമായിരുന്നു ഒരുകാലത്ത് അദ്ദേഹം സ്വയമേറ്റെടുത്ത ദൗത്യം. സ്വന്തം കമ്പ്യൂട്ടറും ചുമന്ന് അദ്ദേഹം വരും. ഒരു കമ്പ്യൂട്ടർ Demonstrator ആയിരുന്നു വേദിയിലദ്ദേഹം. ദാറുൽഹുദയിൽ ഇടക്കു വന്നു അദ്ദേഹം ഞങ്ങളുടെയും പ്രഥമ ഐ.ടി ഉസ്താദായി.
മെഡിക്കൽ ഷാപ്പിലെ ബില്ലടിക്കുന്ന യന്ത്രമായിരുന്നു എനിക്ക് കമ്പ്യൂട്ടറുകൾ. ദാറുൽഹുദയിലതു പഠിപ്പിക്കാൻ തുടങ്ങിയപ്പോൾ കണക്കിൽ നല്ല മാർക്കുവാങ്ങുന്നവർക്കുള്ള ഇടപാടായതുമാറി. കണക്കുകൂട്ടലുകൾ പിഴക്കുക മാത്രം ചെയ്ത ഞാനൊന്നും ആ വഴിക്ക് പോയില്ല. അന്നത്തെ സ്ഥിരം കമ്പ്യൂട്ടർ ഗുരു
Shaj DN Elampattil
എന്ന ഞങ്ങളുടെ മലയാളം മാഷായിരുന്നിട്ടും..! അക്കാലത്താണു വി.കെ അബ്ദു സാഹിബ് അദ്ദേഹത്തിന്റെ അന്നത്തെ അഡ്വാൻസ്ഡ് കമ്പ്യൂട്ടറുമേറ്റി ദാറുൽഹുദയിൽ വരുന്നതും രാത്രി സദസ്സുകളിൽ വൈകുവോളം കമ്പ്യൂട്ടറുകളുടെ പ്രവർത്തനമേഖലകൾ പറഞ്ഞും കാണിച്ചും തരുന്നതും. അതോടെ കമ്പ്യൂട്ടറുകൾ കണക്കിനു മാത്രമല്ല കണക്കില്ലാത്ത മറ്റുപരിപാടികൾക്കും ഉതകുമെന്നറിഞ്ഞു. ഇന്റർനെറ്റ് അന്നൊരു കേട്ടുകേൾവി മാത്രമാണ്. മനുഷ്യരും ജീവിതവും കുരുങ്ങിക്കിടക്കാൻ പോകുന്ന ആ വലയെപ്പറ്റിയുള്ള പ്രാഥമിക ധാരണയെല്ലാം അന്നു അബ്ദു സാഹിബുണ്ടാക്കിയതാണ്.
കേരള ഇസ്ലാമിനു എണ്ണിയാൽ തീരാത്തത്ര മതപണ്ഡിതരെ സമ്മാനിച്ച വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിൽ നിന്ന് മതവിദ്യ അഭ്യസിച്ച ബാഖവിയാണദ്ദേഹം. നൂതന സാങ്കേതിക വിദ്യകൾ ഒന്നുവിടാതെ അഭ്യസിച്ച ഐ.ടി ഗുരുവുമാണദ്ദേഹം. ഒരുപക്ഷേ അങ്ങനെയൊരു ഗണത്തിൽ ആദ്യത്തെ ഒരാൾ. മതത്തിന്റെയും ശാസ്ത്രത്തിന്റെയും അകൽച്ചയിൽ ഊന്നുന്നതിനു പകരം രണ്ടിന്റെയും പ്രയോജനത്തിൽ അബ്ദുസാഹിബ് ഉൽസാഹിച്ചു. ആ ഉൽസാഹത്തിന്റെ ഫലങ്ങൾ വിവരവാരിധിപോലെ കിടക്കുന്ന ഇ-ലോകങ്ങളിൽ പരക്കെയുണ്ട്. നൂതനപ്രിയനായിരുന്നു അദ്ദേഹം. എല്ലാവരും വൈഫൈ ആയപ്പോഴദ്ദേഹം പുതിയ കൃഷിരീതികളിലേക്കു പോയി. പുതുമകളും പൊതുമകളും തേടിയ ആ ജീവിതം മണ്ണോടു ചേരുന്നു. പഠിച്ചതിലേറെയും പാഴായ ജീവിതത്തിൽ അദ്ദേഹം 'ഓതിത്തന്ന' ജ്ഞാനമാണിപ്പോൾ സദാ ഫലവത്താവുന്നത്. കുട്ടിക്കാലത്തെ കമ്പ്യൂട്ടർ ഉസ്താദിനെ ഓർക്കുന്നു. പ്രാർത്ഥിക്കുന്നു.
അല്ലാഹുവിന്റെ കരുണയിൽ
അദ്ദേഹത്തിന്റെ ആത്മാവിനു ശാന്തിയായിരിക്കട്ടെ. ആമീൻ.

***************************

അബ്ദു സാഹിബ് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക്

 മലയാളികൾക്ക് വേണ്ടി ഡിജിറ്റൽ മേഖലയിൽ ഇസ്ലാമിനും ഇസ്ലാമിക പ്രസ്ഥാനത്തിനും ഏറ്റവും കൂടുതൽ സംഭാവനകളർപ്പിച്ച ഡിജിറ്റൽ കാരണവർ ജനാബ്. വി.കെ അബ്ദു സാഹിബ് അല്ലാഹുവിന്റെ കാരുണ്യത്തിലേക്ക് യാത്രയായി.

തഫ്ഹീമുൽ ഖുർആന്റെ ഡിജിറ്റൽ പതിപ്പ് മാത്രം മതി അദ്ദേഹത്തിന് മുതൽ കൂട്ടായിട്ട്.

ഡിജിറ്റൽ സംവിധാനം നില നിൽക്കുന്ന കാലത്തോളം ആ സൽവൃക്ഷത്തിന്റെ മധുര ഫലങ്ങൾ അബ്ദു സാഹിബിന് ലഭിച്ചു കൊണ്ടിരിക്കും.

ആ ജനാസ സന്ദർശിച്ച് മുഖത്തേക്ക് നോക്കിയപ്പോൾ പുതിയ വല്ല ഡിജിറ്റൽ സേവനവും ദീനുൽ ഇസ്‌ലാമിന് ചെയ്യാൻ പറ്റുമോ എന്ന ആലോചനയിൽ കിടക്കുന്നത് പോലെ തോന്നി.

വിനയത്തിന്റെ തൂക്കം കാരണം തല കുനിച്ചു നടന്നിരുന്ന ആ മഹാന്മാവിനെ നാളെ പരലോകത്ത് അല്ലാഹു തല ഉയർത്തി ആദരിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി അനുഗ്രഹിഹിക്കുമാറാകട്ടെ.

ഇൽയാസ് മൗലവി. - Post Link

***********************

വി.കെ. അബ്ദു - ഇരുമ്പുഴിയില് ഞങ്ങളുടെ വീടുകള് തമ്മിലുള്ള അകലം അര കിലോമീറ്ററിനു താഴെ മാത്രം. പരസ്പരം കാണുമ്പോഴൊക്കെ, ഉള്ളുണര്ത്തുന്ന സഹജമായൊരു മൃദുസ്‌മേരത്തില് നിന്ന് മെല്ലെ മെല്ലെ തുടക്കം. സാഹിത്യം, സംസ്‌കാരം, ഏറ്റവും അപ്‌ഡേറ്റായ വിവര സാങ്കേതിക കാര്യങ്ങള്, പിറകെ മല്സ്യക്കൃഷി.. അതോടെ, തുറന്നിടുന്നത് അപൂര്വമായ ലോകദൃശ്യങ്ങളിലേക്കുള്ള കിളിവാതില്. മേമ്പൊടിയായി നര്മോക്തിയും ശബ്ദം താഴ്ത്തിയുള്ള ചിരികളും.
ഇരുമ്പുഴിയിലേക്ക് താമസം മാറുന്നതിനു മുമ്പ് പുഴയ്ക്കക്കരെ, വാളക്കുണ്ടില് തറവാട് നില്ക്കുന്ന പടിഞ്ഞാറ്റുംമുറിയിലായിരുന്നു അബ്ദുവിന്റെ താമസം. ഇരുമ്പുഴിയിലേക്ക് തോണി കടന്നെത്തുന്ന അബ്ദുവിന് ചെറുപ്പത്തിലേ എഴുത്തും വായനയും ഹരമായിരുന്നു. പിതൃസഹോദരന് വി.കെ ബാപ്പുട്ടി നല്ലൊരു കവിയായിരുന്നു. അദ്ദേഹമായിരിക്കണം, അബ്ദുവിന്റെ ഈ രംഗത്തെ ആദ്യഗുരുവെന്ന് തോന്നുന്നു.
ഏതാണ്ട് ഒരേ കാലഘട്ടത്തില് ഞങ്ങളിരുവരും എഴുതിത്തുടങ്ങിയത് ചന്ദ്രിക ആഴ്ചപ്പതിപ്പിലാണ്. എന്റെ അഭിരുചി പോലെ ഫിക്ഷനെഴുത്തായിരുന്നില്ല, അബ്ദുവിന്റെ ചോയ്‌സ്. കുറെക്കൂടി ഗൗരവമായ എഴുത്താണ് അബ്ദു തെരഞ്ഞെടുത്തത്. അതിനാല് അദ്ദേഹത്തിന്റെ ലേഖനങ്ങള് പലതും ചന്ദ്രിക ആഴ്ചപ്പതിപ്പിലല്ല, വാരാന്തപ്പതിപ്പിലാണ് അച്ചടിച്ചത്. മൂത്ത സഹോദരന് വി.കെ കുഞ്ഞിപ്പയുടെ ഇസ്‌ലാമിക ലേഖനങ്ങളും അന്ന് നിരന്തരമായി ചന്ദ്രിക വാരാന്തപ്പതിപ്പില് വന്നിരുന്നു,
ഒരേ നാട്ടുകാരായിട്ടും, ഏറെക്കാലത്തെ വിടവിനു ശേഷം ഞങ്ങള് വീണ്ടും കാണുന്നത് എഴുപതുകളുടെ അവസാനം ഒറ്റപ്പാലത്ത് വെച്ചാണ്. അപ്പോഴേക്കും അധ്യാപക ജോലിയുമായി ആലത്തൂരിലായിരുന്നു അബ്ദു. ഒരു സുഹൃത്തുമൊന്നിച്ച് ആലത്തൂര് പുതിയങ്കത്ത് ഒരു പലചരക്ക് കടയും തുറന്നിരുന്നു. ഞാന് മനോരമ ലേഖകനായി ഒറ്റപ്പാലത്തുണ്ട്. അന്ന് ആലത്തൂരിലേക്ക് പോകാന്വേണ്ടി മഞ്ചേരിയില് നിന്ന് ഇരുമ്പുഴി വഴി പോകുന്ന വിജയാ ബസ്സില് എല്ലാ തിങ്കളാഴ്ചകളിലും
രാവിലെ 10.30 ന് അബ്ദു ഒറ്റപ്പാലത്തെത്തും. അവിടെ നിന്ന് തൃപ്പാളൂര് പാലം വഴി ആലത്തൂരിലേക്കുള്ള ബസ് 2.30 നാണ്. അത്രയും സമയം (നാലു മണിക്കൂര്) ചെലഴിക്കാനും ഫ്രഷാകാനും അബ്ദു മിക്ക ആഴ്ചകളിലും ഒറ്റപ്പാലത്ത് എന്റെ ലോഡ്ജിലെത്തുമായിരുന്നു. ചിലപ്പോള് അദ്ദേഹത്തിന്റെ കുടുംബവുമുണ്ടാകും. സാഹിത്യവും പത്രപ്രവര്ത്തനവുമൊക്കെയായിരുന്നു ഞങ്ങളുടെ പ്രധാന സംസാര വിഷയം. ആലത്തൂരില് നിന്ന് പാലക്കാട് വഴിയല്ലാതെയുള്ള പോക്കുവരവിന് ട്രാന്സിറ്റായി ഈ കുറുക്കുവഴി തെരഞ്ഞെടുത്തത്, നാട്ടുവര്ത്തമാനങ്ങള് പങ്കിടാനും ഞങ്ങള്ക്ക് അവസരമേകി. ആലത്തൂരിലെ സാഹിത്യസദസ്സുകളിലൊക്കെ അബ്ദു സജീവമായി. എന്.എം നൂലേലി എന്ന എഴുത്തു കരനുമായിച്ചേര്ന്ന് ആലത്തൂരില് നിന്ന് അബ്ദു ഒരു ഇന്ലന്ഡ് മാഗസിനും പ്രസിദ്ധീകരിച്ചതോര്ക്കുന്നു.
പ്രവാസം തുടങ്ങിയപ്പോള് ഞങ്ങളുടെ ആദ്യകൂടിക്കാഴ്ച മക്കയില് വെച്ചായിരുന്നു. മക്കയിലെ ജോലിയും താമസവും അവിടെ പോസ്റ്റ്മാസ്റ്റര് ജനറലായിരുന്ന, കേരളത്തില് വേരുകളുള്ള മുഹമ്മദലി മലൈബാരിയുമായുള്ള
സഹവാസവുമൊക്കെ അബ്ദുവിന്റെ അറബിഭാഷയോടും സാഹിത്യത്തോടുമുള്ള പ്രതിപത്തി വര്ധിപ്പിക്കാനും ഭാവുകത്വം വളര്ത്താനും നന്നായി ഉപകരിച്ചു. അതാകട്ടെ, അദ്ദേഹം നന്നായി ഉപയോഗിക്കുകയും ചെയ്തു. ഹജ് സംബന്ധമായ വാര്ത്തകളും ലേഖനങ്ങളും നിരന്തരമായി അബ്ദു എഴുതി. ഹജിന്റെ അനുഷ്ഠാനവും ചരിത്രവും പരമ്പരയായി ചന്ദ്രികയില് അച്ചടിച്ചു. മക്കയിലെ ജോലിക്കു ശേഷം ജിദ്ദ ബനിമാലികില് പ്രിസ്‌യൂണിക്കില് ജോലി ചെയ്യുമ്പോഴാണ് ഞങ്ങള് പിന്നീട് കണ്ടത്. പാലക്കാട്ടുകാരനായ എന്റെ സുഹൃത്ത് ഹരിദാസ് ആയിടയ്ക്ക് എന്നോട് ചോദിച്ചു: പരിഭാഷയിൽ മിടുക്കുള്ള, നല്ലൊരു അറബിക് വിദഗ്ധനെ ആവശ്യമുണ്ട്. ഇക്കാര്യം അബ്ദുവിനോട് ഞാന് പറഞ്ഞിരുന്നു. അബ്ദു അപേക്ഷിച്ചു. ഹരിദാസിന്റെ കൂടി വ്യക്തിപരമായ ശുപാര്ശയോടെ സൗദി ബേസിക് ഇന്ഡ്‌സ്ട്രീസ് കോര്പറേഷനില് (സാബിക്) അബ്ദുവിന് നല്ല ജോലി ലഭിച്ചു.
ഇതിനിടെ, മാധ്യമം പത്രത്തിന്റെ കോളമിസ്റ്റും റിപ്പോര്ട്ടറും ഇന്ഫോ മാധ്യമം എഡിറ്ററുമൊക്കെയായി അബ്ദു ഉയര്ന്നു. എല്ലാ മേഖലയിലും നിശ്ശബ്ദ പ്രവര്ത്തകനായിരുന്നു അദ്ദേഹം. ലൈംലൈറ്റില് പ്രത്യക്ഷപ്പെടാന് താല്പര്യമില്ലാത്ത മൃദുഭാഷി.
ഇന്ഫര്മേഷന് ടെക്‌നോളജിയുടെ ഏറ്റവും പുതിയ ട്രെന്റുകള് അദ്ദേഹത്തിന് 'ഉള്ളംകൈയിലെ നെല്ലിക്ക' യായിരുന്നു. പരിഭാഷയിലും പുസ്തകമെഴുത്തിലും ഐ.ടി വിജ്ഞാനിയത്തിലുമൊക്കെ പുതുമ കൊണ്ടു വന്നു, അബ്ദു. ഇത്രയും ജിജ്ഞാസുവും അന്വേഷണകുതുകിയും
ഗവേഷണ തല്പരനുമായ ഒരാളെ കണ്ടെത്തല് പ്രയാസമാണ്.
ഹൃദയസംബന്ധമായ അസുഖത്തെക്കുറിച്ച് അവസാനം കാണുമ്പോള് (2019 സെപ്റ്റംബര്) അബ്ദു എന്നോട് സൂചിപ്പിച്ചിരുന്നു. ഞാന് 2009 ല് ഒരു ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ കാര്യമൊക്കെ അബ്ദുവിന് വിവരിച്ചുകൊടുത്തതും ഇപ്പോള് ഓര്മയില്.
ആന്ജിയോപ്ലാസ്റ്റി കഴിഞ്ഞ് അബ്ദു പോസ്റ്റ് ചെയ്ത കുറിപ്പ് ഏറെ ആശ്വാസം പകര്ന്നിരുന്നു. പക്ഷേ മരണം നിഗൂഢമായി അവിടെ പതിയിരിക്കുന്ന
കാര്യമാരും അറിഞ്ഞതേയില്ലല്ലോ.
കുടുംബത്തിന്റെ സങ്കടത്തില് പങ്ക് ചേരുന്നു, പ്രാര്ഥനാപൂര്വം.

***********************


ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷിൻ ലേർണിങ് എന്നൊക്കെ പറയുമ്പോൾ അവയെക്കുറിച്ചും അവയുടെ ഭാവി സാധ്യതകളെക്കുറിച്ചുമൊക്കെ നമ്മിലുണ്ടാകുന്ന അവ്യക്ത ചിന്തകളുണ്ടല്ലോ, അതുപോലെയായിരുന്നു അക്കാലത്ത് ഇൻഫോർമേഷൻ ടെക്നൊളജിയും വിവര സാങ്കേതിക വിപ്ലവവുമൊക്കെ ശരാശരി മലയാളിക്ക്. 

ഐ ടി മാഗസിനുകൾ ധാരാളമായി വായിച്ചും കിട്ടാവുന്ന എല്ലാ സോഴ്‌സും പഠനത്തിനായി ഉപയോഗപ്പെടുത്തിയും ഡിജിറ്റൽ വെൾഡിൽ നടക്കുന്ന ചലനങ്ങളെ പിന്തുടരാൻ ശ്രമിക്കുക മാത്രമല്ല, സാധാരണക്കാരന്റെ ഭാഷയിൽ അവയെ മലയാളീകരിച്ച് നൽകുക കൂടി ചെയ്തു അദ്ദേഹം. ഇൻഫോ മാധ്യമത്തിനും പ്രത്യേകിച്ച് വി കെ അബ്ദു സാഹിബിനുമുണ്ടായിരുന്ന വലിയ വായനാ വൃത്തവും ഓരോ കുറിപ്പുകളുടെയും സജീവ പ്രതികരങ്ങളും അതിന്റെ ഫലമായുണ്ടായതാണ്.

ഡിജിറ്റൽ വെൾഡിലെ പ്പോലെ എറ്റെർണൽ വെൾഡിലും പുതുവഴികൾ കാണിച്ച് കൊണ്ടും  കൗതുകങ്ങളുടെ മറ നീക്കികൊണ്ടും അദ്ദേഹം നൻമേച്ഛുക്കളുടെ മുന്നിലായുണ്ടാകും എന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു

അൻവർ സയീദ് 

****************************

My mentor and teacher who educated me, VK ABDU SAHIB has died last day. He would be remembered as a man generous in spirit and always willing to lend a hand.
ജനാബ് വി.കെ. അബ്ദു കഴിഞ്ഞ ദിവസം മരിച്ചു.
മൃദുവായ, വിവേകമുളള വ്യക്തിയെന്ന നിലയിലും ആരെയും എപ്പോഴും സഹായിക്കാൻ സന്നദ്ധനുമായ ഒരു വ്യക്തിയെന്ന നിലയിലും അദ്ദേഹത്തെ ഓർക്കും. താൻ കൈ വെച്ച എല്ലാ വിഷയത്തിലും നല്ല പാണ്ഡിത്യമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത് ‌ .
പ്രവാസത്തിന്റെ ആദ്യ നാളുകളിൽ ഞങ്ങൾ ഒരേ വില്ലയിലാണ് താമസിച്ചിരുന്നത്. ആ ദിവസങ്ങളിൽ അദ്ദേഹം എനിക്ക് നൽകിയ വ്യക്തിപരവും തൊഴിൽപരവുമായ പിന്തുണയ്ക്ക് ഞാൻ അദ്ദേഹത്തെ എപ്പോഴും ഓർക്കും.
1. അദ്ദേഹത്തിൻ്റെ കൈവശമുണ്ടായിരുന്ന പഴയ അറബിക് ടൈപ്പ്റൈറ്റർ ഉപയോഗിച്ച് അറബി ടൈപ്പ്റൈറ്റിംഗ് എന്നെ പഠിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ നിരന്തര പ്രോത്സാഹനവും പിന്തുണയും.
2. ജിദ്ദയിലെ മലയാളി പ്രൊഫഷണലുകൾക്ക് അറബി ഭാഷ പഠിപ്പിക്കാൻ അദ്ദേഹത്തോടൊപ്പം എനിക്കും നൽകിയ അവസരം.
3. ഒരു പുതിയ ഭക്ഷണം പരിചയപ്പെടുത്തിത്തരാം എന്ന് പറഞ്ഞു ആദ്യമായി എന്നെ അൽ ബെയ്ക്ക് (മദീന റോഡിലെ മത്തായിം ബ്രോസ്റ്റ്) കഴിക്കാൻ കൊണ്ടുപോയ ദിവസം.
അല്ലാഹു തആല അദ്ദേഹത്തിന് ജന്നാത്തുൽ ഫിർദൗസിൽ ഉന്നത ഇടം നൽകി അനുഗ്രഹിക്കട്ടെ, സന്തപ്ത കുടുംബത്തിന് ക്ഷമയും സ്ഥൈര്യവും പ്രദാനം ചെയ്യട്ടെ, ആമീൻ.

******************************8

പ്രിയ സുഹൃത്ത് വി.കെ.അബ്ദു നിര്യാതനായി. മലപ്പുറം ഇരുമ്പുഴി സ്വദേശിയാണ്. ദീർഘകാലം ജിദ്ദയിൽ പ്രവാസിയായിരുന്നു. വിവര സാങ്കേതിക വിദ്യയുടെ തുടക്കക്കാലത്ത് അതിൻ്റെ വൻ പ്രചാരകനായിരുന്നു അബ്ദു. മലയാളത്തിൽ ആദ്യ കാല ഇൻഫർമേഷൻ ടെക്നോളജി അധിഷ്ഠിത മാധ്യമ പ്രവർത്തകനായിരുന്നു അദ്ദേഹം. വിവര സാങ്കേതിക വിദ്യയുടെ പ്രചാരം ഉദ്ദേശിച്ച് മാധ്യമം തുടങ്ങിയ ഇൻഫോ മാധ്യമത്തിൻ്റെ എഡിറ്ററായിരുന്നു അബ്ദു.2001 ൽ ഐ.ടി എനേബിൾസ് സർവീസസ്സ് എന്ന വിഷയത്തെക്കുറിച്ച് മലപ്പുറം ജില്ലാ വ്യവസായ കേന്ദ്രം ജില്ലാ പഞ്ചായത്തും കേരള ധനകാര്യ കോർപ്പറേഷനുമായി സഹകരിച്ച് ഒരു സെമിനാർ നടത്തുകയുണ്ടായി. ഈ രംഗത്ത് വിദഗ്ദ്ധനായിരുന്ന ആർ.പി.ലാലാജിയായിരുന്നു സെമിനാറിന് നേതൃത്വം നൽകിയത്. വി.കെ.അബ്ദുവാണ്  പരിപാടി രൂപകൽപന ചെയ്യാൻ സഹായിച്ചത്. നിരവധി ചെറുപ്പക്കാർ പരിപാടിയിൽ സംബന്ധിച്ചു. പങ്കെടുത്തവർക്ക് പ്രോജക്ടുകൾ ചെയ്യാൻ മാർഗ്ഗ നിർദ്ദേശം നൽകുന്നതിനും പ്രോഗ്രാം മോണിറ്റർ ചെയ്യുന്നതിനും ജില്ലാതലത്തിൽ അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അബ്ദുറഹ്മാൻ രണ്ടത്താണി അദ്ധ്യക്ഷനായി ഒരു മോണിറ്ററിങ് കമ്മിറ്റിക്ക് രൂപം നൽകി. അതിൽ ഒരു  പ്രമുഖ അംഗമായിരുന്നു വി.കെ.അബ്ദു. ഇപ്പോൾ കൈറ്റ് സി.ഇ.ഒ ആയ കെ.അൻവർ സാദത്ത്, ഇ.എം.എസ് മെമ്മോറിയൽ സഹകരണ ആശുപത്രി ജനറൽ മാനേജരായ നാസ്സർ, ഹംസ അഞ്ചു മുക്കിൽ തുടങ്ങിയവരായിരുന്നു മറ്റു പ്രമുഖാംഗങ്ങൾ. ഈ സമിതിയാണ് ജില്ലയിൽ സമ്പൂർണ്ണ കമ്പ്യൂട്ടർ സാക്ഷരത എന്ന ആശയത്തിന് രൂപം നൽകിയത്. ജില്ലയിലെ എല്ലാ വീടുകളിലും കമ്പ്യൂട്ടർ ഓപ്പറേറ്റ് ചെയ്യാൻ കഴിയുന്ന ഒരാളുണ്ടാവുക എന്നതായിരുന്നു ലക്ഷ്യം. ഇതിന്നായി ജില്ലയിൽ വ്യാപകമായി കമ്പ്യൂട്ടർ സെൻററുകൾ തുടങ്ങാൻ ധാരണയായി. ഈ ആശയം അന്ന് ഐ.ടി. മിഷൻ ഡയരക്ടറായിരുന്ന എം.ശിവശങ്കർ സാറുമായി ചർച്ച ചെയ്തു. അദ്ദേഹമാണ് പ്രസ്തുത ആശയത്തെ അക്ഷയ പ്രോജക്ടാക്കി മാറ്റിയത്. ശിവശങ്കർ സർ മലപ്പുറത്ത് ജില്ലാ കലക്ടറായി നിയമിതനായതോടെ ഈ പ്രോജക്ടിന് രൂപവും ഭാവവും കൈവന്നു. പൈലറ്റ് പ്രോജക്ട് മലപ്പുറം ജില്ലയിൽ തുടങ്ങി. രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമാണ് പദ്ധതിയുടെ പ്രഖ്യാപനം തിരുവനന്തപുരത്ത് വെച്ച് നടത്തിയത്. ഈ ആശയത്തിന് പ്രാഥമിക ഘട്ടത്തിൽ  മാർഗ്ഗ നിർദ്ദേശം നൽകിയ വ്യക്തി എന്ന നിലയിൽ അബ്ദുവിനെ എപ്പോഴും ഓർക്കും.

മലപ്പുറം വിദ്യാനഗർ പബ്ളിക്ക് സ്കൂൾ ഭരണ സമിതി സെക്രട്ടറി, D4മീഡിയ ഡയറക്ടർ എന്ന നിലയിലും പ്രവർത്തിച്ചിരുന്നു അബ്ദു സാഹിബ്. പരേതൻ്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിൻ്റെ നന്മകൾ ദൈവം സ്വീകരിക്കുകയും പൂർണ്ണ പ്രതിഫലം നൽകുകയും ചെയ്യട്ടെ. പാപങ്ങൾ പൊറുത്തു നൽകട്ടെ. സ്വർഗ്ഗത്തിൽ ഉന്നത സ്ഥാനം നൽകി അദ്ദേഹത്തെ ആദരിക്കേണമേ നാഥാ... ആമീൻ

 എം. അബ്ദുൽ മജീദ്.

******************

വി.കെ. ആദര്ശിന്റെ കുറിപ്പ്​:
വി.കെ അബ്ദു സര് വിട്ടുപിരിഞ്ഞു.
നിത്യശാന്തി നേരുന്നു.. പ്രണാമം സര്.
ഇന്ഫോ മാധ്യമം എഡിറ്ററായിരുന്നു, മലയാളത്തിലെ ഐടി എഴുത്തിന്റെ കാരണവര് എന്ന് പറയാം. മാധ്യമം ദിനപത്രത്തില് 20 വര്ഷം മുന്നെ തന്നെ ഒരു പേജ് ഐടിയ്ക്ക് മാറ്റിവച്ചത് വികെ അബ്ദു സാറിന്റെ ശ്രമഫലമാണ്.
കോളജില് പഠിക്കുന്ന സമയത്ത് ITവിശേഷങ്ങള് ചോദിച്ച്‌ സര് വിളിക്കുന്നത്, പിന്നെ അതൊന്ന് എഴുതി തരാമോ എന്ന് ചോദിച്ച്‌ നിര്ബന്ധിച്ച്‌ വാങ്ങുന്നത്.. ഇന്നലെയെന്ന പോലെ ഓര്മ ഉണ്ട്. ITഉപകരണങ്ങളെ ഇത്രയേറെ ഇഷ്ടപ്പെട്ട ഒരാളെ അധികം കണ്ടിട്ടില്ല. സാറിന്റെ വീട്ടില് പോയി താമസിച്ചിട്ടുണ്ട്.
കോളജ് പഠന കാലത്ത് തന്നെ ഇന്ഫോ മാധ്യമത്തില് നിന്ന് സാറിന്റെ കത്തും ചെക്കും/DD യും വരുന്നത് മാറാനാണ്, ഉപയോഗിക്കുന്ന ഒരു Bank A/c എടുത്തത് തന്നെ. സര് എഴുതിപ്പിച്ച പരമ്ബര എന്റെ ആദ്യ പുസ്തകമാക്കി DC Books publish ചെയ്തു.
മനസില് നിന്ന് ഒരിക്കലും മറയില്ല സര്. കണ്ണീരില് കുതിര്ന്ന പ്രണാമം.

************

പണ്ട്,  

വളരെ പണ്ട് മുതൽ

കമ്പ്യൂട്ടറും അനുബന്ധ സൗകര്യങ്ങളും

എന്താണെന്ന് ആയിരങ്ങൾക്ക് അറിവ് നൽകിയ ഗുരുവാണ്.

സ്വായത്തമാക്കിയ വിദ്യ

ദൈവമാർഗ്ഗത്തിൽ ചെലവഴിച്ച മഹാനാണ്.

സൗഹൃദവും സ്നേഹവും പിശുക്കില്ലാതെ നൽകിയ സഹൃദയനാണ്.

വിനയം കൊണ്ട് കരുത്തുകാണിച്ച മാതൃകയാണ്.

വി.കെ.അബ്ദു സാഹിബ് അങ്ങിനെ പലതുമാണ്.

ഇഹലോകത്തിനി കണ്ടുമുട്ടാനാവില്ലെന്നത് സങ്കടമാണ്.

എനിക്ക് വേണ്ടി പരസ്പരം സ്നേഹിച്ചവരെവിടെയെന്ന് പ്രപഞ്ചനാഥൻ വിളിച്ചു ചോദിക്കുമ്പോൾ ആഹ്ലാദത്തോടെ ചേർത്ത് പിടിച്ച് നാഥനിലേക്ക് ഓടിച്ചല്ലാൻ കഴിഞ്ഞെങ്കിൽ...

പടച്ചവൻ തുണക്കട്ടെ.

Shihabuddeen Ibnu Hamza

*****

സുഹൃത്ത് VK അബ്ദു സാഹിബ്‌ ഇന്നലെ രാത്രി 12 മണിക്ക് നാട്ടിൽ വെച്ച് ഈ ലോകത്തോട് വിട പറഞ്ഞു.

‎إنّاللّه وإنّا إليه راجعون
‎اللّهم اغفر له وارحمه

വളരെ കാലം ജിദ്ദ പ്രവാസിയായിരുന്ന അബ്ദുസാഹിബുമായി എനിക്ക് നല്ല സുഹൃത്ബന്ധമായിരുന്നു.

ജമാഅത്തെ ഇസ്ലാമിയുടെ പോഷക സംഘടനയായ കെ.ഐ.ജി കെട്ടിപ്പടുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്നത് വി.കെ.ജലീൽ സാഹിബ്, വി.കെ. അബ്ദുസാഹിബ്, ജമാൽ മലപ്പുറം, കെ.കെ. അബ്ദുള്ള സാഹിബ് തുടങ്ങിയവരായിരുന്നു. വി.കെ. അബ്ദൂസാഹിബ് മാധ്യമത്തിന്റെ റിപ്പോർട്ടറും നല്ലൊരു എഴുത്തുകാരനും ക്ലാസ്സുകൾ എടുക്കുന്ന വ്യക്തിയുമായിരുന്നു.

അദ്ദേഹം ജിദ്ദ പ്രവാസം അവസാനിപ്പിച്ചതിന് ശേഷവും ജിദ്ദയിലെ അദ്ദേഹത്തിന്റെ സഹോദരൻ സമദ് മുഖേന വിവരങ്ങൾ അറിഞ്ഞിരുന്നു. പിന്നീടത് ഫേസ്ബുക്കിലൂടെ സൗഹൃദം കാത്ത് സൂക്ഷിച്ചു.

കുറച്ച് ദിവസം മുമ്പ് സുഖമില്ലാത്ത വിവരം വി.കെ.ജലീൽ സാഹിബിന്റെ പോസ്റ്റിലൂടെ അറിഞ്ഞിരുന്നു. നാല് ദിവസം മുമ്പ് അദ്ദേഹത്തിന്റെ താഴെയുള്ള എഫ് ബി പോസ്റ്റ് കാണുകയും രോഗശമനത്തിന്ന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു.

അള്ളാഹു സ്വർഗപ്രവേശനം നൽകി അനുഗ്രഹിക്കട്ടെ - ആമീൻ

"ഹൃദയ സംബന്ധമായ ചികിൽസക്കായി കഴിഞ്ഞ തിങ്കളാഴ്ച (1/2/2021) മുതൽ കോഴിക്കോട് മെട്രോ ഹോസ്പിറ്റലിലായിരുന്നു. ബുധനാഴ്ച ആൻജിയോപ്ലാസ്റ്റി വഴി രണ്ടുമൂന്നു ബ്ലോക്കുകൾ വിജയകരമായി നീക്കി. പിന്നെ രണ്ട് ദിവസം ആശുപത്രിയിൽ വിശ്രമം. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടിലെത്തി. അൽഹംദുലില്ലാ. ഇപ്പോൾ പ്രയാസങ്ങളൊന്നും അനുഭവപ്പെടുന്നില്ല.

പ്രാർത്ഥനയോടെ ഒപ്പം നിന്ന എല്ലാ അഭ്യുദയകാംക്ഷികൾക്കും അല്ലാഹു മഹത്തായ പ്രതിഫലം നൽകി അനുഗ്രഹിക്കുമാറാകട്ടെ. എല്ലാവിധ മാരക രോഗങ്ങളിൽ നിന്നും നമ്മെ എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ.. ആമീൻ."

*'ഗള്ഫ് മാധ്യമം' ബഹ്റൈനില് നിന്ന് പ്രഥമമായി പ്രസിദ്ധീകരണം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇദ്ദേഹം മാധ്യമം ജിദ്ദ ബ്യൂറൊ ചീഫായി സേവനമനുഷ്ടിച്ചിരുന്നു. ജിദ്ദയിൽ നിന്നുള്ള വിവിധ ആളുകൾ വി.കെ അബ്ദുവിനെ അനുസ്മരിക്കുന്നു.

******************************

വി.കെ. അബ്ദു സാഹിബിന് ആദരാഞ്ജലികൾ
ഇൻഫർമേഷൻ ടെക്നോളജി രംഗത്തെ കാരണവരും സാങ്കേതികവിദ്യയുടെ പുതിയ സാധ്യതകളെ ജനങ്ങള്ക്ക് പരിചയപ്പെടുത്തുവാനായി ഇന്ഫോകൈരളിയോടൊപ്പം ദീര്ഘനാള് പ്രവര്ത്തിക്കുകയും ചെയ്തിട്ടുള്ള വി.കെ. അബ്ദു സാഹിബിന് ഇന്ഫോകൈരളിയുടെ ആദരാഞ്ജലികൾ.....

***********************************

പ്രിയ VK അബ്ദുസാഹിബ് അല്ലാഹുവിലേക്ക് യാത്രയായി.
ഖബറടക്കം ഇന്ന് (ബുധൻ) രാവിലെ 11ന് മലപ്പുറം ഇരുമ്പുഴി ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.
اللهم اغفر له وارحمه وادخله الجنة ....
വി.കെ. അബ്ദു സാഹിബ്,
കാലത്തിന് മുമ്പെ നടന്ന പ്രതിബദ്ധതയും ഊർജ്വസ്വലതയും നിറഞ്ഞ മാതൃകാ വ്യക്തിത്വം! വിനയമാണ് മുഖ മുദ്ര!!
'ബാഖവി' പട്ടമാണ് ടൈറ്റിലെങ്കിലും അക്കാലത്ത്തന്നെ പത്രപ്രവർത്തന രംഗത്തും (ദ്വിഭാഷി) കമ്പ്യൂട്ടർ രംഗത്തും ജിദ്ദയിലെ ജീനിയസ്സായിരുന്നു... മലബാർ വില്ലയിലെ അദ്ദേഹത്തിന്റെ കമ്പ്യൂട്ടർ റൂമിലിരുന്നായിരുന്നു മകൻ സലാമിന്റെ സഹായത്തോടെ ദീർഘകാലം ഞങ്ങൾ 'സന്ദേശം' മാഗസിൻ തെയ്യാറാക്കിയിരുന്നത്... കാണുബോഴെല്ലാം ഒരു പിതാവിന്റെ സ്നേഹം അനുഭവിക്കുന്നപോലെ!!! പലപ്പോഴും കമ്പ്യൂട്ടർ മേഖലയിലെ പുതിയ പ്രവണതകളെ കുറിച്ച പഠനാർഹമായ ക്ലാസ്സുകൾ ശറഫിയ്യ വില്ലയിൽ നടന്നത് അബ്ദു സാഹിബിന്റെ നേതൃത്വത്തിലാണ്.... ഇങ്ങിനെ ഓർമ്മകളുടെ താളുകൾ പലർക്കും പലതും പങ്കുവെക്കാനുണ്ടാവും.
നാട്ടിലെത്തിയിട്ടും ആ മഹാരഥൻ വിശ്രമിച്ചില്ല; പ്രസ്ഥാന വെളിച്ചം കാലത്തിനൊത്ത് പ്രകാശിപ്പിക്കാനായി ധർമ്മധാരയും D4Media രൂപപ്പെടുത്തുന്നതും അതിന്റെ സാരഥിയായി നിറഞ്ഞ്നിന്നതും ഇൻഫോ മാധ്യമം എഡിറ്ററായതും...
എന്തായാലും അടുത്തൊന്നും അബ്ദുസാഹിബിനെ നേരിൽ കാണാൻ കഴിഞ്ഞില്ല എന്ന ദുഃഖം ബാക്കി നിൽക്കുന്നു.
കരുണാവാരിധിയായ നാഥാ... ഞങ്ങളുടെ പ്രിയ അബ്ദു സാഹിബിന്, ഞങ്ങളോട് വിട പറഞ്ഞ പ്രിയപ്പെട്ടവർക്കെല്ലാം സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണേ... കുടുംബത്തിനും ബന്ധുമിത്രാദികൾക്കും സമാശ്വാസവും സമാധാനവും നൽകണേ.

**************************


വിടപറഞ്ഞത്​ കേരളത്തിലെ ഐ.ടി രംഗത്ത് മുമ്പേ പറന്ന പ്രതിഭ


വി.കെ അബ്ദുവി​െൻറ വിയോഗം ജിദ്ദ പ്രവാസികളെ ദു:ഖത്തിലാഴ്ത്തി




Share/Bookmark

No comments: