scroll

سبحان الله والحمد لله ولا إله إلا الله والله أكبر ولا حول ولا قوة إلا بالله العلي العظيم , വായനയുടെ ലോകത്തേക്ക് സ്വാഗതം, അറിവിന്റെ ജാലകം നിങ്ങളെ കാത്തിരിക്കുന്നു..., "try to become a person who can appreciate the help of others, a person who knows the sufferings of others to get things done, and a person who would not put money as his only goal in life"

Jan 18, 2011

2010ലെ മലയാള സിനിമയെ വിലയിരുത്തുമ്പോള്‍ . . .

My Photoമാധ്യമം ആഴ്ചപ്പതിപ്പിന്റെ സബ് എഡിറ്ററും 2008 ല്‍ കേരള ഫിലിം അവാര്‍ഡ്‌ ജൂറി അംഗവുമായിരുന്ന എന്‍ പി സജീഷ്, പോയ വര്‍ഷത്തെ മലയാള സിനിമയെ വിലയിരുത്തുന്നു. വളരെ ഉചിതവും കണിശവുമായ വിലയിരുത്തലാണ് ഇതെന്ന് പറയുന്നതില്‍ തെറ്റില്ല.




വിളവെടുപ്പില്‍ ഏറെയും പതിരുകള്‍



എപ്പോഴും ദോഷം മാത്രം പറയരുതല്ലോ. മലയാള സിനിമയില്‍ ഗുണപരമായ പരിവര്‍ത്തനത്തിന്റെ ദിശാസൂചികളായ ചില ചലനങ്ങളെങ്കിലും സംഭവിച്ച വര്‍ഷമാണ് കടന്നുപോയത്.
കഴിഞ്ഞ സെപ്റ്റംബറില്‍ പ്രഖ്യാപിക്കപ്പെട്ട ദേശീയ ചലച്ചിത്രപുരസ്കാരങ്ങളില്‍ മലയാളം ശക്തമായ ആധിപത്യം പുലര്‍ത്തി. അവാര്‍ഡിന്റെ പരിഗണനക്കു വന്നത് 2009ലെ ചിത്രങ്ങളായിരുന്നെങ്കിലും മുന്‍വര്‍ഷങ്ങളില്‍ നിറംമങ്ങിയ സാന്നിധ്യം ദേശീയതലത്തില്‍ തിരിച്ചുപിടിക്കാന്‍ മലയാളത്തിനു കഴിഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള പുരസ്കാരം കപ്പിനും ലിപ്പിനുമിടയില്‍ മമ്മൂട്ടിക്ക് നഷ്ടമായി. നാലാമത് പുരസ്കാരം കിട്ടിയിരുന്നുവെങ്കില്‍ അമിതാഭിനെയും കമലിനെയും കടത്തിവെട്ടി ഒരു ചുവടു മുന്നില്‍ നില്‍ക്കുമായിരുന്നു മമ്മൂട്ടി. ഈ മനുഷ്യന്റെ പേരിലുള്ള മലയാളിയുടെ സ്വകാര്യമായ അഹങ്കാരത്തിന് (പ്രയോഗത്തിന് മോഹന്‍ലാലിനോട് കടപ്പാട്) ശക്തി കൂടുമായിരുന്നു.
മുന്‍വര്‍ഷങ്ങളില്‍ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പ്രാദേശിക ഭാഷാ സിനിമകള്‍ തളരുമ്പോള്‍ ആ പ്രവണതയുടെ ഭീതിദമായ ചില സൂചനകള്‍ കേരളത്തിലും പ്രകടമായിരുന്നു. 2006ല്‍ 43 ഉം 2008ല്‍ 55 ഉം, 2007ല്‍ 66 ഉം, 2009ല്‍ 70ഉം സിനിമകളാണ് നിര്‍മിക്കപ്പെട്ടത്. പക്ഷേ 2010ല്‍ 93 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. ഉള്‍ക്കരുത്തുള്ള പ്രമേയങ്ങളില്ലാത്ത പതിരുകളായിരുന്നു അവയില്‍ ഏറെയും. ചിത്രങ്ങളുടെ എണ്ണത്തിലെ കാര്യമായ ഈ വര്‍ധനവ് കാണിക്കുന്നത് വ്യാവസായികമായ പ്രതിസന്ധിയില്‍നിന്ന് മലയാളസിനിമ ഒരു പരിധിവരെ കരകയറി എന്നു തന്നെയാണ്. കലാപരമായ വളര്‍ച്ചക്ക് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുന്നതിന് അത് വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം. തിയറ്ററുകള്‍ അടച്ചുപൂട്ടുകയും പൊളിക്കുകയും ചെയ്യുന്ന പ്രവണത 2010ലും നാം കണ്ടു. പക്ഷേ, ഉപഗ്രഹ സംപ്രേഷണാവകാശം പോലുള്ള ടേബിള്‍ ബിസിനസിന്റെ സാമ്പത്തിക സമവാക്യങ്ങളിലൂടെ പ്രേക്ഷകര്‍ തിയറ്ററില്‍ പോയി സിനിമ കണ്ടില്ലെങ്കിലും മുടക്കുമുതല്‍ തിരിച്ചുപിടിക്കാവുന്ന അവസ്ഥ വന്നു.
ചിത്രങ്ങളുടെ എണ്ണത്തിലെ വര്‍ധനവിനു പുറമെ താരാധിപത്യത്തിന് ക്ഷീണം തട്ടുന്നതിനും പുതുമുഖചിത്രങ്ങള്‍ സ്വീകരിക്കപ്പെടുന്നതിനും 2010 സാക്ഷ്യം വഹിച്ചു. അപൂര്‍വരാഗം, മലര്‍വാടി ആര്‍ട്സ് ക്ലബ് എന്നീ ചിത്രങ്ങള്‍ പ്രദര്‍ശനവിജയത്തിന് സൂപ്പര്‍താരസാന്നിധ്യം അനിവാര്യമല്ലെന്ന് അടിവരയിട്ടു പറഞ്ഞു.
സമാന്തരസിനിമ എന്ന ജനുസ്സ് അമ്പേ കുറ്റിയറ്റുപോയിട്ടില്ലെന്ന് അറിയിക്കുന്ന ചില സംരംഭങ്ങളുണ്ടായി. ആത്മകഥ, ടി.ഡി ദാസന്‍ Std IV B, യുഗപുരുഷന്‍, സൂഫി പറഞ്ഞ കഥ, ചിത്രക്കുഴല്‍, ചിത്രസൂത്രം എന്നിവയാണ് ഈ ഗണത്തില്‍ പെട്ട പ്രധാന ചലച്ചിത്രസംരംഭങ്ങള്‍. പോയ വര്‍ഷം പ്രദര്‍ശനത്തിനെത്തിയ കുട്ടിസ്രാങ്ക്, ആത്മകഥ തുടങ്ങി വ്യത്യസ്തമായ ചിത്രങ്ങളോട് പ്രേക്ഷകര്‍ പതിവുപോലെ മുഖം തിരിച്ചു. ശ്രീനാരായണഗുരുവിന്റെ ജീവിതത്തെയും ദര്‍ശനങ്ങളെയും ആധാരമാക്കി ആര്‍.സുകുമാരന്‍ സംവിധാനം ചെയ്ത 'യുഗപുരുഷന് ബോക്സ് ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിക്കാനായില്ല.
മാധവിക്കുട്ടിയുടെ 'മനോമി' എന്ന നോവലിനെ ആസ്പദമാക്കിയുള്ള 'രാമരാവണന്‍', കെ.പി. രാമനുണ്ണിയുടെ നോവലിനെ ആസ്പദമാക്കിയുള്ള 'സൂഫി പറഞ്ഞ കഥ', എം. നന്ദകുമാറിന്റെ 'വാര്‍ത്താളി: സൈബര്‍സ്പേസില്‍ ഒരു പ്രണയനാടകം' എന്ന ചെറുകഥയെ ആധാരമാക്കിയുള്ള 'ചിത്രസൂത്രം' എന്നിവയാണ് പോയവര്‍ഷം സാഹിത്യത്തില്‍ നിന്നു കടംകൊണ്ട പ്രമേയങ്ങള്‍. കഴിഞ്ഞതവണ 'പുകക്കണ്ണാടി' എന്ന പേരില്‍ വന്ന് തള്ളിപ്പോയ 'ചിത്രസൂത്രം' ഇത്തവണ 

അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ വിവാദമുയര്‍ന്നു. ബൌദ്ധികജാടകള്‍ ഒഴിവാക്കിയാല്‍ ഒരുപക്ഷേ നല്ല സിനിമകളിലേക്ക് നടന്നെത്താവുന്ന ദൃശ്യബോധമുള്ള വിപിന്‍ വിജയ് എന്ന നവാഗത ചലച്ചിത്രകാരനെ ഈ ചിത്രം പരിചയപ്പെടുത്തി. ചലച്ചിത്രമേളയിലെ മല്‍സരവിഭാഗത്തില്‍ ഇടംപിടിച്ച ടി.ഡി ദാസന്റെ സംവിധായകന്‍ മോഹന്‍ രാഘവന്‍ മറ്റൊരു പ്രതീക്ഷയായി.
മുഖ്യധാരാ സിനിമയില്‍ കലയും കച്ചവടവും സമന്വയിപ്പിക്കുന്ന മലയാളത്തിന്റെ സവിശേഷമായ പാരമ്പര്യത്തിന് കാര്യമായ തുടര്‍ച്ചകള്‍ ഉണ്ടായില്ല. പരീക്ഷണസംരംഭങ്ങളുമായി വഴിമാറിനടക്കുന്ന രഞ്ജിത്തിന്റെ 'പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്' മുഖ്യധാരയിലെ ചലച്ചിത്രവിസ്മയമായി. നിലവാരമുള്ള നര്‍മവും ഫാന്റസിയും സാമാന്യപ്രേക്ഷകന്‍ കൂടി ആസ്വദിക്കുന്ന തരത്തില്‍ അവതരിപ്പിച്ച ഈ ചിത്രം ഒരപൂര്‍വമാതൃകയായി. അമിതാഭ് ബച്ചനെ ആദ്യമായി മലയാളത്തിലെത്തിച്ച മേജര്‍ രവിയുടെ 'കാണ്ഡഹാറി'നോട് ചലച്ചിത്രപ്രേമികളും ദേശസ്നേഹികളും ഒരുപോലെ മുഖം തിരിച്ചു. പോക്കിരിരാജ, ശിക്കാര്‍, കാര്യസ്ഥന്‍ തുടങ്ങിയ നൂറ്റൊന്നാവര്‍ത്തിച്ച കെട്ടുകാഴ്ചകള്‍ ഫാന്‍സ് അസോസിയേഷനുകളുടെ പൊയ്ക്കാലുകളിലൂന്നി വിജയമാഘോഷിച്ചു. ചട്ടമ്പിനാട്ടിലെ താന്തോന്നികളുടെയും പോക്കിരിരാജകളുടെയും കഥകള്‍ പതിവുപോലെ ആവര്‍ത്തിച്ചു. യുവതാരങ്ങളെ ഉള്‍പ്പെടുത്തി പാതിവെന്ത പ്രമേയങ്ങളുമായി പുറത്തുവന്ന ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ മൂക്കുകുത്തിവീണു. ഹോളിഡേയ്സ്, കോളജ് ഡേയ്സ്, ബെസ്റ്റ് ഓഫ് ലക്ക് തുടങ്ങിയ ചിത്രങ്ങള്‍ മലയാളത്തിലെ യുവതാരനിരയെ സ്ഥിരമായി വീട്ടിലിരുത്താന്‍ താരരാജാക്കന്മാര്‍ ആസൂത്രണം ചെയ്ത ഗൂഢപദ്ധതികളായിരുന്നുവെന്ന് കരുതുന്ന കാണികളെ കുറ്റപ്പെടുത്താനാവില്ല.
ചലച്ചിത്രം എന്ന കലയെ പച്ചയായ കച്ചവടം എന്ന പരിമിതമായ ലക്ഷ്യത്തിനപ്പുറം കാണുന്ന
  ലാല്‍ജോസും കമലും സത്യന്‍ അന്തിക്കാടും ഇത്തവണ പ്രേക്ഷകരെ വല്ലാതെ നിരാശപ്പെടുത്തി. ഈ പുഴയും കടന്ന്, കന്മദം തുടങ്ങി നിരവധി ചിത്രങ്ങളില്‍ നാം കണ്ട, ഉറ്റവര്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ത്യാഗരാജ്ഞി എല്‍സമ്മയിലൂടെ വീണ്ടും അവതരിച്ചു. മുട്ടത്തുവര്‍ക്കിക്കഥ പോലെ പൈങ്കിളിയുടെ ചിറകടി ഓരോ ഫ്രെയിമിലും മുഴങ്ങി. കമലിന്റെ 'ആഗതന്‍' ആഗമിച്ചതും പോയതും അധികമാരും അറിഞ്ഞില്ല. സ്വന്തം കുഞ്ഞിനെയും കൊണ്ട് കേരളത്തില്‍ ജീവിക്കാന്‍ മുസ്ലിമായ ഭര്‍ത്താവിന്റെ കുടുംബം അനുവദിക്കാത്തതുകൊണ്ട് ഹിന്ദു യുവതി കുവൈത്തിലേക്കു രക്ഷപ്പെടുന്ന കരളലിയിക്കുന്ന കദനകഥയായിരുന്നു അന്തിക്കാട്ടുകാരന്റെ അമ്പതാമത്തെ ചിത്രത്തിന്റേത്. 'കഥ തുടരുന്നു' എന്ന ഭീഷണിയിലാണ് അത് അവസാനിച്ചത്.
ഭാവനാദാരിദ്യ്രവും പ്രതിഭാശോഷണവും സിനിമയെ ഗ്രസിക്കുന്നതിന്റെ സ്പഷ്ടമായ സൂചനകളും പോയവര്‍ഷം കാട്ടിത്തന്നു. ഫോര്‍ ഫ്രണ്ട്സ് (ദ ബക്കറ്റ്ലിസ്റ്റ്) കോക് ടെയില്‍ (ബട്ടര്‍ഫ്ലൈ ഓണ്‍ എ വീല്‍), അന്‍വര്‍ (ട്രെയ്റ്റര്‍), ഏപ്രില്‍ ഫൂള്‍ (ഭേജാ ഫ്രൈ) തുടങ്ങിയ ചിത്രങ്ങള്‍ കടപ്പാട് രേഖപ്പെടുത്താതെ തന്നെ പ്രമേയങ്ങള്‍ നിര്‍ലജ്ജം അപഹരിച്ചു. 'ഇന്‍ ഹരിഹര്‍ നഗറി'ന്റെ രണ്ടും മൂന്നും ഭാഗങ്ങളുടെ വിജയത്തെ തുടര്‍ന്ന് പഴയകാല ഹിറ്റ് സിനിമകളുടെ പുതിയ പതിപ്പുകളും രണ്ടാംഭാഗങ്ങളും ദ്രുതഗതിയില്‍ ചുട്ടെടുക്കുന്നതിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ് 2010 പടിയിറങ്ങുന്നത്. മേലേപ്പറമ്പില്‍ ആണ്‍വീട്, നാടുവാഴികള്‍, ആഗസ്റ്റ് 15, ഉപ്പുകണ്ടം ബ്രദേഴ്സ്, നിന്നിഷ്ടം എന്നിഷ്ടം എന്നീ സിനിമകള്‍ ഭാവനാദാരിദ്യ്രത്തിന്റെ മകുടോദാഹരണങ്ങളായി വൈകാതെ തിയറ്ററുകളിലെത്തും. '

കാസര്‍കോഡ് കാദര്‍ഭായി'യുടെ രണ്ടാംഭാഗത്തിന് പോയവര്‍ഷം പ്രേക്ഷകര്‍ അര്‍ഹിക്കുന്ന തിരിച്ചടി തന്നെ കൊടുത്തു. മാറിയ ജീവിതസാഹചര്യങ്ങളും സാമൂഹികാന്തരീക്ഷവും കണക്കിലെടുക്കാതെയുള്ള വിജയഫോര്‍മുലക്ക് ഏറ്റ ആദ്യ തിരിച്ചടി. തെലുങ്കില്‍നിന്നും കന്നടയില്‍നിന്നുമായി എട്ടു സിനിമകള്‍ മൊഴിമാറ്റിവന്നു. അല്ലു അര്‍ജുനന്റെ ശല്യം വല്ലാതെ ഉണ്ടായില്ല.
ആദരാഞ്ജലികള്‍ 
2009ല്‍ ലോഹിതദാസ്, മുരളി എന്നീ മഹാപ്രതിഭകള്‍ നമ്മെ വിട്ടുപോയപ്പോള്‍ ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുകവേണു നാഗവള്ളി, ഗിരീഷ് പുത്തഞ്ചേരി, കൊച്ചിന്‍ ഹനീഫ, സന്തോഷ് ജോഗി, ആദ്യശബ്ദചിത്രമായ 'ബാലനി'ലെ നായിക എം.കെ. കമലം, ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുകശ്രീനാഥ്, ചലച്ചിത്ര സംവിധായകന്‍ പി.ജി. വിശ്വംഭരന്‍, അടൂര്‍ പങ്കജം, ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുകഎം.ജി. രാധാകൃഷ്ണന്‍, സുബൈര്‍, ഗായിക സ്വര്‍ണലത, കോഴിക്കോട് ശാന്താദേവി,ഇമേജ് പൂര്‍ണ വലുപ്പത്തില്‍ കാണുക ഛായാഗ്രാഹകന്‍ മങ്കട രവിവര്‍മ എന്നിവര്‍ 2010ന്റെ നഷ്ടങ്ങളായി.







Share/Bookmark

No comments: